demonitisation

നോട്ട് അച്ചടിച്ചത് വിദേശത്ത്

വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു

പ്രധാനമന്ത്രിയുടെ ഓഫീസിനും അമിത് ഷായ്‌ക്കും പങ്കുണ്ടെന്ന്

ന്യൂഡൽഹി:വിദേശത്ത് അച്ചടിച്ച കോടിക്കണക്കിന് രൂപയുടെ വ്യാജ കറൻസി നോട്ട് നിരോധനത്തിന്റെ മറവിൽ കേന്ദ്രസർക്കാരിന്റെയും ബി.ജെ.പിയുടെയും സഹായത്തോടെ മാറ്റിയെടുത്തെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനായി വിദേശത്ത് അച്ചടിച്ച ഒരു ലക്ഷം കോടി രൂപയുടെ മൂന്നു സീരീസിലുള്ള നോട്ടുകൾ വ്യോമസേനാ വിമാനത്തിൽ എത്തിച്ചതായും കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

പ്രധാനമന്ത്രിയുടെ ഒാഫീസും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമാണ് കുഭകോണത്തിന് നേതൃത്വം നൽകിയത്. അമിത് ഷായുടെ മകൻ ജയ് ഷാ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർക്കും ഇതിൽ പങ്കുണ്ടെന്നും സിബൽ ആരോപിച്ചു.
ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുൻ റാ ഉദ്യോഗസ്ഥനായ രാഹുൽ റാത്തരേക്കർ ഒരു കൂടിക്കാഴ്‌ചയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് കപിൽ സിബൽ പുറത്തുവിട്ടത്. രാഹുലിന്റെ തിരിച്ചറിയൽ കാർഡും പ്രദർശിപ്പിക്കുന്നുണ്ട്.

ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ടുകൾ ഹിൻഡൻ വ്യോമസേനാ താവളത്തിലാണ് എത്തിച്ചെന്ന് രാഹുൽ വെളിപ്പെടുത്തുന്നു. നിരോധിച്ച നോട്ടുകൾ മാറ്റാൻ പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിപുൻ ശർമ്മ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിച്ചിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ ആദ്യം15 ശതമാനവും പിന്നീട് 30-40 ശതമാനവും കമ്മിഷൻ ഇടാക്കി. റിസർവ് ബാങ്കിന്റെ വിവിധ ഒാഫീസുകളിൽ തിരഞ്ഞെടുക്കപ്പെട്ട 26 ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. കറൻസി ഇടപാടുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നത് ഇവരാണ്.

പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഒാഫീസും അമിത് ഷായും ഇടപെട്ടു. വിവരം ചോർത്തുന്നവരെ ഇല്ലാതാക്കിയെന്നും രാഹുൽ വഴി ബേലാപൂരിലെ ആർ.ബി.ഐ ഒാഫീസ് വഴി 20,000 കോടി രൂപയുടെ നോട്ടുകൾ മാറി നൽകിയെന്നും വീഡിയോ വെളിപ്പെടുത്തുന്നു. മുംബയിലെ ബാങ്ക് ശാഖ വഴി 2017 ജൂണിലും പഴയ നോട്ടുകൾ മാറി നൽകി. മഹാരാഷ്‌ട്രയിലെ എം.ഐ.ഡി.സി ഗോഡൗണിൽ പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ഉണ്ട്. 25 കോടി രൂപയുടെ അസാധു നോട്ടുകൾക്ക് പകരം ബേലപൂർ ആർ.ബി.ഐയിൽ നിന്നുള്ള പുതിയ 2000 രൂപയുടെ 7.5 കോടി രൂപ അടങ്ങിയ പെട്ടിയാണ് നൽകിയത്. ജയ് ഷാ, നിതിൻ പട്ടേൽ എന്നിവരിൽ നിന്ന് 100 കോടി രൂപയുടെ പഴയ കറൻസി സ്വീകരിച്ച ശേഷം അത്രയും തുക ഓൺലൈൻ വഴി ട്രാൻസ്‌ഫർ ചെയ്‌തെന്ന് ബാങ്ക് മേധാവി സഞ്ജയ് ഷാനെ വെളിപ്പെടുത്തുന്നത് മറ്റൊരു വീഡിയോയിലുണ്ട്.