ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ സ്വീകരിക്കണമോയെന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് കെ. എം ജോസഫ് എന്നിവരുടെ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടാകുക. റാഫേൽ ഇടപാട് ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, എന്നിവരാണ് റിവ്യൂ ഹർജി നൽകിയത്. ഈ ഹർജിക്കൊപ്പം ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട, ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതടക്കം സൂചിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളുടെ പകർപ്പുകൾ ചേർത്തിരുന്നു. രഹസ്യം എന്ന് രേഖപ്പെടുത്തിയ ഈ രേഖകൾ മോഷ്ടിച്ചതാണെന്നും നിയമവിരുദ്ധമായി നേടിയ രേഖകൾ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് രേഖകൾ സ്വീകരിക്കാനാവുമോയെന്നത് പരിശോധിക്കാൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്മാരായ കെ.എം ജോസഫ്, എസ്.കെ കൗൾ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്.