ന്യൂഡൽഹി:എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന ആവശ്യം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. നടപടിക്രമങ്ങളനുസരിച്ച് മാത്രമേ ഹർജി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ഏപ്രിൽ 30നകം 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പി.എസ്.സി റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ താത്കാലിക നിയമനം അംഗീകരിക്കാനാവില്ലെന്നും 2013ലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഹർജി അനുവദിച്ച് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

താത്കാലിക നിയമനത്തിന് അധികാരമുണ്ടെന്നും എംപാനൽ ജീവനക്കാരെ സ്ഥിരം തസ്തികകളിലേക്കല്ല നിയമിച്ചിരിക്കുന്നതെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. സുശീൽ ഖന്ന റിപ്പോർട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ബസ് - ജീവനക്കാർ അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും അപ്പീൽ ഹർജിയിൽ പറയുന്നു.