kerala-flood

കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മുന്നറിയിപ്പുകൾ നൽകിയത് അടിയന്തര കർമ്മ പദ്ധതിയിലെ (എമർജൻസി ആക്‌ഷൻ പ്ളാൻ) മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദുരന്ത കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറിയായ അഡ്വ. ജേക്കബ്. പി. അല‌ക്‌സിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

വിദഗ്ദ്ധ സമിതിയിൽ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്മെന്റ് വിദഗ്ദ്ധൻ, എൻജിനീയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തണം. ഡാം മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനും ശുപാർശകൾ നൽകാൻ സമിതിക്ക് നിർദേശം നൽകണം.

പ്രളയ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരൻ പ്രസിഡന്റായ ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

റിപ്പോർട്ടിൽ പറയുന്നത്:

 പ്രളയ ദുരന്തത്തിൽ 433 പേർ മരിച്ചു.

 26,720 കോടി രൂപയുടെ നഷ്‌ടമുണ്ടായി.

 ഇത് നികത്താൻ 31,000 കോടി രൂപ വേണം

 ആഗസ്റ്റിൽ 40 ശതമാനം അധികമഴ ലഭിച്ചു.

 79 ഡാമുകളിൽ ഒന്നു പോലും പ്രളയം നിയന്ത്രിക്കാൻ ഉപയോഗിച്ചില്ല.

 കേരളത്തിൽ ഡാമുകൾ പ്രളയ കാരണമായില്ലെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമ്മിഷൻ പരിഗണിച്ചിട്ടില്ല.

വിദഗ്ദ്ധ സമിതി പരിശോധിക്കേണ്ട വിഷയങ്ങൾ

കനത്ത നാശത്തിന്റെ കാരണങ്ങൾ ?

ഡാമുകൾ തുറന്നത് പ്രളയ നാശത്തിന് കാരണമായോ ?

ഡാമുകൾ തുറക്കുന്നതിനെ പറ്റി ഫലപ്രദമായ മുന്നറിയിപ്പ് നൽകിയിരുന്നോ ?

പ്രളയ ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണം ?

നദികളിലെ നീരൊഴുക്ക് കൂട്ടാനും നദീ തീരത്തെ കൈയേറ്റം ഒഴിവാക്കാനും എന്തു ചെയ്യണം ?

ഡാം സുരക്ഷാ അതോറിറ്റിയും ദുരന്ത നിവാരണ അതോറിറ്റിയും എങ്ങനെ ശക്തിപ്പെടുത്തും ?

ഡാമുകൾ തുറക്കാനുള്ള അധികാരം കെ.എസ്.ഇ.ബി, ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് ഡാം സേഫ്ടി അതോറിറ്റിക്കോ ദുരന്ത നിവാരണ അതോറിറ്റിക്കോ നൽകണോ ?

ഡാമുകളുടെ സംഭരണ ശേഷി എങ്ങനെ കൂട്ടാം ?

ആളുകളെ മാറ്റുന്നതിലും വീഴ്ച

പ്രളയത്തെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചശേഷം അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച വന്നെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യുന്നവർ ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനായി മാത്രം കാത്തിരിക്കരുതായിരുന്നു. ജലം തുറന്നു വിടാൻ വൈകിയത് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ആണെന്ന വാദം ന്യായീകരിക്കാനാവില്ല. ചെളിയും അഴുക്കുമടിഞ്ഞുകൂടി ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞു പോയിട്ടുണ്ട്. നദിയോരങ്ങളിലെ കൈയേറ്റവും പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രളയ ഭൂപടം നിർമ്മിക്കുന്നതടക്കം സമയബന്ധിതമായി ചെയ്യണം..

ഡാം തുറന്നതിൽ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാം. കോടതിയിൽ സർക്കാരിനും പറയാൻ അവസരം ഉണ്ടാകുമല്ലോ.

- മന്ത്രി തോമസ് ഐസക്

450തിലേറെ പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണം.മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാനാവില്ല. ജനങ്ങളോട് സർക്കാർ മറുപടി പറയണം.

-ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് .പി.എസ്. ശ്രീധരൻപിള്ള