കൊച്ചി : മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിക്കുന്ന ഹർജി പിൻവലിക്കാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി മേയ് 24 ന് പരിഗണിക്കാൻ മാറ്റി. നേരത്തെ ഹൈക്കോടതി നൽകിയ നിർദേശ പ്രകാരം ഹർജി പിൻവലിക്കുന്നതു വ്യക്തമാക്കി ഗസറ്റിൽ പരസ്യം നൽകിയിരുന്നു. ഇതിന്റെ രേഖകൾ ഹാജരാക്കി. തുടർന്നാണ് നടപടികൾക്കായി കേസ് മാറ്റിയത്.
മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രൻ മുസ്ളിം ലീഗിലെ പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് പരാജയപ്പെട്ടത്. വ്യാപകമായി കള്ളവോട്ടു നടന്നെന്നും സ്ഥലത്തില്ലാത്തവരുടെയും മരിച്ചു പോയവരുടെയും പേരിൽ വോട്ടുകൾ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികൾ സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ലെന്നും ആ നിലക്ക് കേസ് തുടരാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു.