കൊച്ചി:നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ വെടിവയ്പ്പ് നടത്താൻ പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയത് കാസർകോട്ടെ ക്രിമിനൽ സംഘത്തലവൻ മോനായിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അധോലോക ക്രിമിനൽ രവി പൂജാരിയുടെ അനുയായിയാണിയാൾ. പൂജാരിക്കായി കാസർകോട്, മംഗലാപുരം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. മാേനായിയെ ഇതുവരെ കണ്ടെത്താനായില്ല.
മോനായിയുടെ ക്വട്ടേഷൻ നടപ്പാക്കിയ ആലുവ കോമ്പാറ വെളുംകോടൻ വീട്ടിൽ ബിലാൽ (25), എറണാകുളം കടവന്ത്ര കസ്‌തൂർബാ നഗറിൽ വിപിൻ വർഗീസ് (30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ബിലാൽ 50 ലക്ഷം രൂപയ്‌ക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. വെടിവയ്‌ക്കാനായി ഒരോ നാടൻ തോക്കും പിസ്‌റ്റളും ബൈക്കും കാസർകോട് സംഘം കൊച്ചിയിലെത്തിച്ചു. വെടിവയ്‌പ്പിനു ശേഷം ആലുവ എൻ.എ.ഡി ഭാഗത്തുള്ള കാട്ടിൽ 'അമേരിക്ക" എന്നറിയപ്പെടുന്ന ഒളിസങ്കേതത്തിൽ തങ്ങി. പിന്നീട് കാസർകോട്ടും ഒളിവിൽ കഴിഞ്ഞു.
ക്വട്ടേഷൻ വിജയിച്ചെങ്കിലും 45,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. മോനായിയുമായി അടുത്തഘട്ടത്തിൽ ഇവർക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ല.
തോക്കുകളും പ്രതികൾ ഉപയോഗിച്ച ഹെൽമറ്റും ജാക്കറ്റുകളും ബിലാലിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. കസ്‌റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്യുകയാണ്.
നടിയുടെ പനമ്പള്ളിനഗറിലുള്ള ബ്യൂട്ടിപാർലറിന് നേരെ കഴിഞ്ഞ വർഷം ഡിസംബർ 15 നാണ് ബൈക്കിലെത്തിയ മുഖംമൂടിധാരികൾ വെടിയുതിർത്തത്. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരി നടിയെ ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ്പിനു ശേഷം ചാനൽ ഓഫീസിലേക്ക് വിളിച്ച് സംഭവത്തിന്റെ ഉത്തരവാദിത്വം പൂജാരി ഏറ്റെടുത്തു. ഇയാളുടെ ശബ്ദം ശാസ്‌ത്രീയമായി പരിശോധിച്ച് ഉറപ്പു വരുത്തിയതോടെ കേസിൽ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് ഡിവൈ.എസ്.പി ജോസി ചെറിയാൻ, സി.ഐ. പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ഇനി കാസർകോട് സംഘത്തെയാണ് പിടികൂടാനുള്ളത്. സെനഗലിൽ അറസ്‌റ്റിലായ രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടിയെ ഭീഷണിപ്പെടുത്താനായി പാർലറിൽ കയറി വെടിയുതിർക്കുക മാത്രമായിരുന്നു ഇപ്പോൾ പിടിയിലായവരുടെ ദൗത്യം.
ഒരാൾ കൂടി അറസ്‌റ്റിൽ
വെടിവയ്പ്പ് കേസിൽ ആലുവ സ്വദേശിയായ അൽത്താഫിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്‌റ്റു ചെയ്‌തു. ബിലാലിനും വിപിനും സഹായങ്ങൾ ചെയ്‌തു കൊടുത്തത് അൽത്താഫാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.