നെടുങ്കണ്ടം: ഓട്ടത്തിനിടെ ടോറസ് ലോറിയുടെ മുന്നിലെ ക്യാബിൻ വേർപെട്ടതിനനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിൽ ഇടിച്ച ശേഷം മതിലിൽ തട്ടി നിന്നു. ആർക്കും പരിക്കില്ല. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് മൂന്നാർ- കുമളി സംസ്ഥാന പാതയിൽ കല്ലാറിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംസ്ഥാന പാതയിൽ ഇറക്കം ഇറങ്ങുന്നതിനിടെ ലോറിയുടെ ക്യാബിൻ വാഹനത്തിൽ നിന്ന് വേർപെടുകയായിരുന്നു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങിയ ലോറി എതിരെ നിന്ന് വന്ന രണ്ട് കാറുകളിൽ ഇടിച്ചു. തുടർന്ന് ഇറക്കമിറങ്ങി നിരപ്പായ സ്ഥലത്ത് എത്തിയപ്പോൾ സമീപത്തെ വീടിന്റെ കല്ലുകെട്ടിലേയ്ക്ക് ഇടിച്ചുകയറി. ഇതിന്റെ ആഘാതത്തിൽ പിന്നോട്ട് തെറിച്ച് മെയിൻ റോഡിന്റെ ഓരത്ത് നിന്നു. ഈ സമയം ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി സമീപത്തെ കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഒരു കാറിന്റെ മുൻവശവും മറ്റൊരു കാറിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ഒരു കാർ റോഡിൽ വട്ടം കറങ്ങിയാണു നിന്നത്. ഭാഗ്യംകൊണ്ട് യാത്രക്കാർക്കാർക്കും പരിക്കേറ്റില്ല. ലോറിയുടെ ക്യാബിനെ ചേസിസുമായി ബന്ധിപ്പിക്കുന്ന ഭാഗം വേർപെട്ടതാണ് അപകടത്തിനു കാരണം. നെടുങ്കണ്ടം പൊലീസ് എത്തി പരിശോധന നടത്തി. ഒളിവിൽ പോയ ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.