അടിമാലി: നികുതി പിരിവിൽ മികവ് തെളിയിച്ച് അടിമാലി പഞ്ചായത്ത്. പഞ്ചായത്തിൽ ഇരുപത് വർഷത്തിനിപ്പുറം ഏറ്റവും അധികം നികുതി പിരിഞ്ഞ് കിട്ടിയ സാമ്പത്തിക വർഷമാണ് 2018- 2019. 1.26 കോടി രൂപയാണ് പഞ്ചായത്തിൽ നികുതി ഇനത്തിൽ വരുമാനമായി ലഭിക്കേണ്ടത്. ഇതിൽ 1,20,46000 രൂപയും പിരിച്ചെടുത്തു. 1995 നുശേഷം ഏറ്റവും അധികം നികുതി പിരിഞ്ഞ് കിട്ടിയ സാമ്പത്തിക വർഷമാണിതെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു. ആകെയുള്ള 21 വാർഡുകളിൽ ഒമ്പതിടത്ത് നിന്നും 100 ശതമാനവും നികുതി കണ്ടെത്തി. ടൗൺ ഭാഗം ഉൾക്കൊള്ളുന്ന 15-ാം വാർഡിൽ നിന്ന് മാത്രം 38,49,000 രൂപ നികുതിയായി പിരിച്ചെടുത്തു. നികുതി പിരിവിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് പിന്നിൽ പഞ്ചായത്ത് ജീവനക്കാരുടെയും ഭരണസമതിയുടെയും ആത്മാർത്ഥ പ്രവർത്തനമുണ്ട്. അവധി ദിവസങ്ങളിലും അധിക സമയത്തും ജീവനക്കാർ നികുതി സ്വീകരിക്കാൻ ജോലി ചെയ്തിരുന്നു.