തൊടുപുഴ: ആ ഏഴു വയസുകാരൻ നോട്ട് ബുക്കിൽ വരച്ച ചിത്രങ്ങളെല്ലാം കണ്ണട ധരിച്ച മനുഷ്യരൂപങ്ങളായിരുന്നു. മരിച്ചുപോയ അച്ഛൻ ധരിച്ചിരുന്ന പോലുള്ള കണ്ണടകൾ. അച്ഛനെ അവൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ. പെൻസിലും സ്‌കെച്ച് പെന്നും ഉപയോഗിച്ച് കോറിയിട്ട കണ്ണീർ ചിത്രങ്ങൾ. അവൻ അച്ഛന്റെ അടുക്കലേക്ക് തന്നെ യാത്രയായി. ഇനി ആ ചിത്രങ്ങൾ കുമാരമംഗലത്തെ വീട്ടിൽ അനാഥമാണ്. അതിലേറെ വേദന പകരുന്നത് ആ നരാധമൻ വലിച്ചെറിഞ്ഞപ്പോൾ തലപൊട്ടി ഭിത്തിയിൽ തെറിച്ച ചോരയുടെ പാടുകളാണ്. അവന്റെ ചോരകൊണ്ടെഴുതിയ മരണത്തിന്റെ ചിത്രങ്ങൾ. കൊടിയ പീഡനങ്ങൾക്കിടയിലും നന്നായി പഠിച്ചിരുന്നു അവൻ. അതിന്റെ തെളിവായി എല്ലാ വിഷയങ്ങളുടെയും ബുക്കുകളിൽ അദ്ധ്യാപകർ കുറിച്ച 'വെരി ഗുഡ്'...