രാജാക്കാട്: കൊച്ചറയിൽ 25 ലിറ്റർ ചാരായവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചറ നെറ്റിത്തൊഴു വേലനാത്ത് വീട്ടിൽ തങ്കച്ചനെയാണ് (ജേക്കബ്ബ്) ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി. ടോമിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചറയിൽ രാത്രിയിൽ നടത്തിയ പരിശോധനയിൽ ഒമ്പത് മണിയോടെ ആട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന ചാരായം പിടികൂടുകയായിരുന്നു. മൂന്നു കന്നാസുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. ചാരായം കടത്തിക്കൊണ്ടു വന്ന ആട്ടോറിക്ഷയും പിടിച്ചെടുത്തു. മണിയൻപെട്ടിയിൽ തമിഴ്നാട് സ്വദേശി എത്തിച്ചു നൽകിയ ചാരായം 7500 രൂപ നൽകി വാങ്ങിക്കൊണ്ട് വരികയായിരുന്നെന്നാണ് പ്രതി മൊഴി നൽകിയത്. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി. പ്രമോദ്, ലിജോ ഉമ്മൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്. അനൂപ്, എം.എസ്. അരുൺ, പി.സി. റെജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ബിജി എന്നിവരും പങ്കെടുത്തു.