കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയിൽ ചിത്രാപൗർണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വർഷത്തിൽ ഒരിക്കൽ ചിത്രപൗർണ്ണമി നാളിൽ മാത്രം ആളുകൾക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ളതും കാലക്ഷയം സംഭവിച്ചതുമായ ക്ഷേത്രത്തിൽ ഉത്സവനാളിൽ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തിയത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് 6.30ന് നട തുറന്ന് ക്ഷേത്ര ആചാരചടങ്ങുകൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് 3 മണിയോടെ അടച്ചു.
ആദ്യ ശ്രീകോവിലിലും ഉപദേവതാപ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കല്പത്തിലുള്ള പെരുമാൾ കോവിലുകളിലും മലയാളശൈലികളിലുള്ള പൂജകളാണ് നടന്നത്. തന്ത്രി സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തിമാരായ അനിൽകുമാർ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ശാന്തിമാരാണ് പൂജകൾ നടത്തിയത്. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളിൽ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. തമിഴ്നാട് മംഗളാദേവി കണ്ണകി ട്രസ്റ്റ് നിയോഗിച്ച രാജലിംഗം മേൽശാന്തിയുടെ നേതൃത്വത്തിൽ നാല് ശാന്തിമാരാണ് ഗണപതിഹോമം, കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നല്കിയത്. ഈ ശ്രീകോവിലിനോടു ചേർന്നു തന്നെ രാജരാജ ചോളൻ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്. കുമളിയിൽ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തജനങ്ങൾക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്കി വാഹന സൗകര്യം എന്നിവ ഏർപ്പെടുത്തിയിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനം എന്നതിനാൽ പതിനായിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിന് എത്തിയത്. കാൽനടയായും ധാരാളം ഭക്തർ എത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്ലിനിക്ക്, ആംബുലൻസ്, ഫയർ ആന്റ് റെസ്‌ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നാല് ഡിവൈഎസ്പിമാരുടെ കീഴിൽ 300 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.ക്ഷേത്രം വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ വന്യ ജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.

ഇടുക്കി എഡിഎം അനിൽ ഉമ്മൻ, ആർ ഡി ഒ എം.പി.വിനോദ്, റവന്യു അഡീഷണൽ സെക്രട്ടറിയും ദേവസ്വം കമ്മീഷണറുമായ എൻ.ഹർഷൻ, ദേവസ്വം ബോർഡംഗം വിജയകുമാർ, പീരുമേട് തഹസീൽദാർ ജോസ് കുട്ടി, തമിഴ്നാട് പി ആർ ഒ എ സെന്തിൽ അണ്ണയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം, ആർ ഡി ഒ , വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉത്സവത്തിന്റെ ക്രമീകരണങ്ങളിൽ പങ്കുചേർന്നു.