തൊടുപുഴ: കള്ളക്കേസ് എടുത്ത് പ്രവത്തകരുടെ ആത്മവീര്യം തകർക്കാമെന്ന് ജില്ലാ പൊലീസ് മേധാവി കരുതേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ കള്ളകേസിൽ കുടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക, സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്ന യഥാർത്ഥ പ്രതികളെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.വൈ.എഫ് നടത്തിയ എസ്.പി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച യഥാർത്ഥ പ്രതികളെയും വാർത്ത ഷെയർ ചെയ്ത സി.പി.എം പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടറെ മറികടന്ന് കോൺഗ്രസ് പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഇടതുപക്ഷത്തെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ധർണയിൽ യൂത്ത് കോൺഗ്രസ് ലോക്സഭാ പ്രസിഡന്റ് ബിജോ മാണി അദ്ധ്യക്ഷത വഹിച്ചു. എ.പി. ഉസ്മാൻ, അഡ്വ. കെ.ബി. സെൽവം, ഷിജോ തടത്തിൽ, പ്രശാന്ത് രാജു, മാർട്ടിൻ ആഗസ്റ്റിൻ, അനിൽ ആനിക്കനാടൻ, ജിനേഷ് കുഴിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ലിനീഷ് അഗസ്റ്റിൻ, സുബിൻ വരികമാക്കൽ, സജീവ് കെ.എസ്, ജോബിൻ മാത്യു, ആനന്ദ് തോമസ് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.