കൊല്ലം: സീരിയൽ നടിയും അമ്മയും സഹോദരിയും പ്രതികളായ കള്ളനോട്ട് കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കട്ടപ്പന പൊലീസ് ചാർജ് ചെയ്‌ത കേസിൽ 14 പ്രതികളാണുള്ളത്. ഇതിൽ ഒളിവിൽ കഴിയുന്ന ഒരാളൊഴികെ 13 പേരാണ് അറസ്‌റ്റിലായത്. കട്ടപ്പന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന സി.ഐ വി.എസ്.അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലായിലാണ് കൊല്ലം മുളങ്കാടകം വനിത ഐ.ടി.ഐക്ക് സമീപം ഉഷസിൽ രമാദേവി (56), മൂത്തമകളും സീരിയൽ നടിയുമായ സൂര്യ (36), ഇളയ മകൾ ശ്രുതി (29) എന്നിവരെ പൊലീസ് അറസ്‌റ്ര് ചെയ്‌തത്. കട്ടപ്പനയിൽ തോട്ടം മേഖലയിൽ കടകളിൽ നിന്ന് നിസാര സാധനങ്ങൾ വാങ്ങി വലിയ നോട്ടുകൾ മാറ്റിയ ചിലരെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു യുവാവ് കുടുങ്ങിയതോടെയാണ് സീരിയൽ നടിയുടെയും കുടുംബത്തിന്റെയും കള്ളനോട്ട് ബന്ധം പുറത്തറിയുന്നത്.
രമാദേവിയുടെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളക്കമ്മട്ടം സ്ഥാപിച്ചിരുന്നത്. വിപണിയിൽ വിതരണത്തിന് തയ്യാറാക്കി വച്ചിരുന്ന 57 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ അന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതിപട്ടികയിലുള്ള ഒരു സ്വാമിയുടെ നിർദേശ പ്രകാരമായിരുന്നു കള്ളനോട്ടടിയിലേക്ക് ഇവർ തിരിഞ്ഞത്. പ്രയത്നമില്ലാതെ സമ്പന്നരാകാൻ സ്വാമിയുടെ കാർമ്മികത്വത്തിൽ പൂജകളും ആഭിചാരങ്ങളും നടത്തിയെങ്കിലും ധനം വന്നുചേർന്നില്ല. തുടർന്നാണ് പണക്കാരാകാനുള്ള കുറുക്കുവഴി എന്ന നിലയിൽ കള്ളനോട്ടിലേക്ക് തിരിയാൻ സ്വാമി നിർദേശിച്ചത്. നോട്ടടിയിൽ വൈഭവമുള്ള യുവാവിനെയും പണം വിപണിയിലിറക്കാൻ വൈദഗ്‌ദ്ധ്യമുള്ള മറ്രൊരാളെയും കണ്ടെത്തിയത് സ്വാമിയായിരുന്നു. കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെയുള്ള അച്ചടി സാമഗ്രികളും സാങ്കേതിക ജ്ഞാനവും സ്വാമിയാണ് ഏർപ്പാടാക്കിയത്.
ഗിരീഷ് എന്ന പ്രതി മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്. കേസിൽ ആഴ്‌ചകളോളം റിമാൻഡിലായ പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനിടെ അമ്മയും മക്കളും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സീരിയൽ നടിയായ സൂര്യ ആയിരുന്നു ' സംരംഭ 'ത്തിന് മുതൽ മുടക്കിയത്. സീരിയൽ നടിയുടെ കുടുംബത്തിന് ലാഭത്തിന്റെ 50 ശതമാനമാണ് ലഭിച്ചത്. ബാക്കി 50 ശതമാനം സംഘത്തിലെ മറ്റെല്ലാവരും ചേർന്ന് വീതിച്ചെടുക്കുന്നതായിരുന്നു രീതി. അയൽവീടുകളുമായി ഒരു ബന്ധവും സ്ഥാപിക്കാതെ കൂറ്റൻ മതിൽക്കെട്ടിനകത്തെ വീട്ടിലായിരുന്നു ഇവരുടെ താമസം. സീരിയൽ രംഗത്ത് ഭാഗ്യം പരീക്ഷിച്ച യുവതിയുടെ കുടുംബത്തെ ചിലർ ചതിക്കുഴിയിൽപ്പെടുത്തി വൻ തുക തട്ടിയെടുത്തതിനെ തുടർന്നാണ് ഇവർ കള്ളനോട്ടടിയിലേക്ക് തിരിഞ്ഞതെന്ന് നാട്ടിൽ സംസാരമുണ്ട്. ഒളിവിൽ കഴിയുന്ന ഗിരീഷാണ് സ്വാമിയെന്നും സംശയിക്കുന്നു.