കാസർകോട്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനകം അതിതീവ്ര ന്യൂനമർദ്ദമായി മാറുന്ന സിസ്റ്റം ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായി മാറും. ഈ മാസം 29ഓട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം ഏപ്രിൽ 30ന് തമിഴ്നാട്-ആന്ധ്ര തീരത്തോട് അടുത്ത് എത്താനാണ് സാദ്ധ്യത.
ഈ മാസം 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ 28ന് രാവിലെ മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിലും 29ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കേരളതീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ 28നകം തീരത്ത് തിരിച്ചെത്തണമെന്നും കർശന നിർദ്ദേശമുണ്ട്.