കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഏഴു സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി. ഇതോടെ മണ്ഡലത്തിൽ ലഭിച്ച പത്രികകളുടെ എണ്ണം 14 ആയി. ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) സ്ഥാനാർത്ഥി ചേർത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാർ ആണ് ഇന്നലെ ആദ്യം പത്രിക നൽകിയത്. തുടർന്ന് മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പിൽ മൊഹമ്മദ് (ബഹുജൻ സമാജ്‌വാദി പാർട്ടി), കണ്ണൂർ കണിച്ചാർ പള്ളിക്കമാലിൽ ജോൺ പി.പി (സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്), പനമരം ചെറുകാട്ടൂർ കരിമാക്കിൽ സെബാസ്റ്റ്യൻ (സ്വത), സുൽത്താൻ ബത്തേരി നൂൽപ്പുഴ കാക്കത്തോട് കോളനിയിലെ ബിജു. കെ (സ്വത), തൃശ്ശൂർ വെളുത്തൂർ കൈപ്പുള്ളി പ്രവീൺ കെ.പി (സ്വത) എന്നിവരും ജില്ലാ വരണാധികാരി കൂടിയായ കലക്ടർക്ക് പത്രിക സമർപ്പിച്ചു.
പത്രികകൾ ഇന്നു കൂടി സമർപ്പിക്കാം
കൽപ്പറ്റ:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഇന്നുകൂടി നാമനിർദേശ പത്രിക നൽകാം. രാവിലെ 11 മുതൽ 3 വരെ വരണാധികാരി കൂടിയായ കലക്ടർ എ.ആർ അജയകുമാർ പത്രിക സ്വീകരിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 8 ആണ്.
ജനറൽ ഒബ്‌സർവർ ജില്ലയിൽ
കൽപ്പറ്റ:ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വയനാട് മണ്ഡലത്തിൽ നിയോഗിച്ച ജനറൽ ഒബ്‌സർവർ ബോബി വൈക്കോം ജില്ലയിലെത്തി. മണിപ്പൂർ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും സ്‌പോർട്‌സ്, യുവജനകാര്യ വകപ്പിന്റെയും സെക്രട്ടറിയാണ് ഇദ്ദേഹം. ബുധനാഴ്ച്ച കളക്‌ട്രേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആർ അജയകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. ഫോൺ: 9188619591.