കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വികസിപ്പിക്കുന്ന 10 റോഡുകളുടെ സർവേ ഉടൻ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ടെൻഡറിലൂടെ തിരഞ്ഞെടുത്ത ഏജൻസിയുമായി കരാർ ഒപ്പിട്ടാൽ 3 മാസത്തിനുള്ളിൽ ജോലികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സർവേയിൽ നിലവിലുള്ള റോഡുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് മാപ്പ് തയ്യാറാക്കും. ഈ റിപ്പോർട്ട് കൂടി ലഭിച്ചതിനു ശേഷമാണ് ഡി.പി.ആർ തയ്യാറാക്കുന്നത്.

നഗരപാതാ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന റോഡുകളുടെ പട്ടികയിൽ മാറ്റം വരുത്തും. 670 മീറ്റർ വരുന്ന ഭട്ട് റോഡ് ജംഗ്ഷൻ - വെസ്റ്റ്ഹിൽ ചുങ്കം റോഡിനെ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമായതിനാൽ റോഡിന്റെ വികസനം കോർപറേഷന് തന്നെ നടപ്പാക്കാമെന്നാണ് വിലയിരുത്തൽ. ഈ റോഡ് ഒഴിവാക്കുമ്പോൾ പകരം അരയിടത്തുപാലത്തു നിന്ന് അഴകൊടി വഴി ഗാന്ധിറോഡ് - മിനി ബൈപ്പാസ് റോഡിലെ ചെറൂട്ടി നഗറിലെത്തുന്ന റോഡ് 10 മീറ്ററിലേക്ക് വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം 4.43 കിലോ മീറ്റർ വരുന്ന പുതിയങ്ങാടി - തണ്ണീർപന്തൽ റോഡിന്റെ പുതിയങ്ങാടി - മാളിക്കടവ് ഭാഗത്തെ പ്രവൃത്തിയും ഒഴിവാകും. എ പ്രദീപ്കുമാർ എം.എൽ.എയുടെ നിർദ്ദേശമനുസരിച്ച് ഈ ഭാഗത്തിനായി കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചതിനാൽ മാളിക്കടവ് - തണ്ണീർപന്തൽ ഭാഗമായിരിക്കും (രണ്ട് കിലോ മീറ്റർ) നഗരപാതാ വികസന പദ്ധതിയിൽ നിലനിർത്തുക.

കേരള റോഡ് ഫണ്ട് ബോർഡാണ് നഗരപാതാ വികസന പദ്ധതി നടപ്പാക്കുന്നത്. 11 റോഡുകളാണ് വികസിപ്പിക്കുന്നതെങ്കിലും മൂഴിക്കൽ - കാളാണ്ടിത്താഴം റോഡിന്റെ സർവേ റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ നേരത്തെ നടത്തിയിരുന്നു. ഈ റോഡിന്റെ ഡി.പി.ആർ പൂർത്തിയാക്കുകയും ചെയ്തു. എറണാകുളം ആസ്ഥാനമായുള്ള സിനേർജി ആർക്കിടെക്റ്റ് ആൻഡ് എൻജിനീയേർസ് എന്ന കമ്പിനിയെയാണ് സർവേ ജോലികൾക്കായി കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബറോടെ മുഴുവൻ റോഡുകളുടെയും ഡി.പി.ആർ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

പ്രഥമ പരിഗണന കളിപ്പൊയ്ക മേൽപാലത്തിന്

ഗാന്ധിറോഡിനെ പനാത്തുതാഴവുമായി ബന്ധിപ്പിക്കാനുള്ള കളിപ്പൊയ്ക മേൽപാലം നിർമാണത്തിന് പദ്ധതിയിൽ പ്രഥമ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടിയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കണ്ടൽക്കാടിന് ദോഷം വരാത്ത രീതിയിലാണ് പദ്ധതി. കെ.പി ചന്ദ്രൻ റോഡിൽ നിന്ന് തുടങ്ങി മിനി ബൈപ്പാസ്, കനോലി കനാൽ, കളിപ്പൊയ്ക എന്നിവയുടെ മുകളിലൂടെ കോട്ടൂളി റോഡിലേക്ക് എത്തുന്ന അലൈൻമെന്റാണ് പരിഗണിക്കുന്നത്. ദേശീയ ജലപാതയായി വികസിക്കാനിരിക്കുന്ന കനാലിന് കുറുകെ 7 മീറ്റർ ഉയരത്തിലായിരിക്കും പാലം. ആകെ 345 മീറ്റർ നീളം. കോട്ടൂളി ഭാഗത്ത് 580 മീറ്റർ നീളത്തിൽ റോഡ് വികസിപ്പിച്ച് കോട്ടൂളി സെന്ററിലേക്കും മിനി ബൈപ്പാസ് ഭാഗത്ത് കെ.പി ചന്ദ്രൻ റോഡ് വീതി കൂട്ടി ഗാന്ധിറോഡിലേക്കും എത്തും.