കോഴിക്കോട്: പ്രളയകാലത്ത് വീടുകൾ നഷ്ടപ്പെട്ട പത്ത് കുടുംബങ്ങൾക്ക് മർകസ് നിർമിച്ച് നൽകിയ വീടുകൾ കൈമാറി. പൂനൂർ മർകസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ താക്കോൽ സമർപ്പണം നടത്തി. പ്രതിസന്ധികളുടെ കാലത്ത് പ്രയാസപ്പെടുന്നവന്റെ കൂടെ നിൽക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'റീബിൽഡ് കേരള'യുടെ ഭാഗമായി ജീവകാരുണ്യ സംഘടനയായ ആർ.സി.എഫ്.ഐ യുമായി സഹകരിച്ച് ചേപ്പാല, നരിക്കുനി, മടവൂർമുക്ക്, പെരിമ്പലം, തിരുവമ്പാടി, ഈങ്ങാപുഴ, കരുളായി, കുറ്റിക്കടവ്, കരിഞ്ചോല, കൂമ്പാറ എന്നിവിടങ്ങളിലായാണ് പദ്ധതികൾ പൂർത്തീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 ഭവന പദ്ധതികളാണ് മർകസിന് കീഴിൽ പൂർത്തിയായി വരുന്നത്. 6 ലക്ഷം രൂപ ചിലവിൽ രണ്ട് മുറികളും അനുബന്ധസൗകര്യങ്ങളുമായാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി.സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഡ്രീംഹോം പ്രൊജക്ട് വിശദീകരിച്ചു.