pslv

ശ്രീഹരിക്കോട്ട: ശത്രുരാജ്യങ്ങളുടെ റഡാർ കണ്ടുപിടിക്കാനുള്ള എമിസാറ്റ് ഉപഗ്രഹം പി.എസ്.എൽ.വി സി 45 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നു. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയിൽ നിന്നുള്ള 20 ഉപഗ്രഹങ്ങൽ ലിത്വാനിയയിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ, സ്വിറ്റ്സർലൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.

എമിസാറ്റ്

എ-സാറ്റ് മിസൈൽ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സർജിക്കൽ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനായി ഇന്ത്യ നിർമിച്ച നീരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം പ്രവർത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹംകൂടിയാണിത്. അമേരിക്കയിൽ നിന്ന് 20ഉം ലിത്വാനിയയിൽ നിന്ന് രണ്ടും സ്വിറ്റ്സർലൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്ന് ഒാരോ ഉപഗ്രഹങ്ങളുമാണ് ഇവയിൽ ഉൾപ്പെടുന്നു.

മൂന്ന് വ്യത്യസ്‌ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ ഒരു പ്രത്യേകത. റോക്കറ്റിന്റെ നാലാം ഘട്ടം ആഴ്ചകളോളം നശിക്കാതെ ഒരു പരീക്ഷണ ശാലയായി ഭ്രമണപഥത്തിൽ കറങ്ങും. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഐ.എസ്.ആർ.ഒയും സംയുക്തമായാണ് എമിസാറ്റ് നിർമ്മിച്ചത്. 463 കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾ കണ്ടെത്താൻ എമിസാറ്റിന് കഴിയും.

ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ശത്രുരാജ്യങ്ങളുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകൾ പോലുള്ള ആയുധങ്ങളുടെയും സിഗ്നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികൾ സ്വയം തീരുമാനിച്ച് നടപ്പാക്കാനും എമിസാറ്റിന് കഴിയും. ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങൾക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ കഴിയില്ല.