വയനാട്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ വയനാട് മണ്ഡലത്തിൽ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥിയാകും.ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
വളരെ അഭിമാനത്തോടെയാണ് താൻ തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിക്കുന്നതെന്നാണ് ഷാ ട്വിറ്രറിൽ കുറിച്ചത്. ഏറെ ഊർജ്ജസ്വലനും ചലനാത്മകനുമായ വ്യക്തി എന്നാണ് അമിത് ഷാ തുഷാറിനെ വിശേഷിപ്പിച്ചത്. തുഷാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ കേരളത്തിൽ പുതിയൊരു രാഷ്‌ട്രീയ ബദൽ സൃഷ്‌ടിക്കുമെന്നും ഷാ കുറിക്കുന്നു.
I proudly announce Shri Thushar Vellappally, President of Bharat Dharma Jana Sena as NDA candidate from Wayanad.
— Chowkidar Amit Shah (@AmitShah) April 1, 2019
A vibrant and dynamic youth leader, he represents our commitment towards development and social justice. With him, NDA will emerge as Kerala's political alternative.
രാഹുലിനെ നേരിടാൻ അതിശക്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായതിനെ തുടർന്നാണ് തൃശൂർ മണ്ഡലത്തിൽ നിന്നും തുഷാർ വയനാട്ടിലേക്ക് എത്തുന്നത്. പൈലി വാത്യാട്ടായിരുന്നു ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി. വയനാട്ടിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തെ സർജിക്കൽ സ്ട്രൈക്ക് എന്നാണ് തുഷാർ വിശേഷിപ്പിച്ചത്.
അതേസമയം, തൃശൂർ സീറ്റ് ബി.ജെ.പി ഏറ്റെടുക്കാനാണ് സാധ്യത. തൃശൂരിലേക്ക് എം ടിരമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ടോം വടക്കന്റെ പേരും പരിഗണനയിലുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.