news

1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആയി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുഷാറിന്റെ പേര് താന്‍ പ്രഖ്യാപിക്കുന്നത് വളരെ അഭിമാനത്തോടെ എന്ന് അമിത് ഷാ. ഏറെ ഊര്‍ജസ്വലനും ചലനാത്മകനുമായ വ്യക്തി ആണ് തുഷാര്‍ എന്നും അമിത് ഷാ. തുഷാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ ബദല്‍ സൃഷ്ടിക്കും എന്നും പരാമര്‍ശം

2. രാഹുല്‍ഗാന്ധിയെ നേരിടാന്‍ അതിശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം എന്ന ആവശ്യത്തെ തുടര്‍ന്നാണ് തൃശൂര്‍ മണ്ഡലത്തില്‍ നിന്നും തുഷാര്‍ വയനാട്ടില്‍ എത്തുന്നത്. പൈലി വാത്യാട്ട് ആയിരുന്നു നേരത്തെ ഇവിടുത്തെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി. വയനാട് മത്സരിക്കാനുള്ള തീരുമാനത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ച് തുഷാര്‍ വെള്ളാപ്പള്ളി. അതേസമയം, തൃശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുക്കും എന്ന് വിവരം. ഇവിടെ എം.ടി രമേശിനെ പരിഗണിച്ചു എങ്കിലും താത്പര്യം ഇല്ല എന്ന് രമേശ് നേതൃത്വത്തെ അറിയിച്ചു. ടോം വടക്കന്റെ പേരും പരിഗണനയില്‍. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം ആവും അന്തിമ തീരുമാനം എടുക്കുക

3. രാഹുല്‍ഗാന്ധിക്ക് ഹിന്ദുക്കളെ പേടി എന്ന പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. തങ്ങള്‍ ഇന്ത്യക്കാരെ കാണുന്നത് മതത്തിന്റേ പേരില്‍ അല്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നേരത്തെയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ മോദി എന്തുകൊണ്ട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ല എന്നും തിവാരിയുടെ ചോദ്യം

4. വിവാദമായത്, രാഹുല്‍ ഹിന്ദുമേഖലയില്‍ നിന്ന് ഒളിച്ചോടി എന്ന നരേന്ദ്രമോദിയുടെ പരിഹാസം. രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടി ആണ്. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് രാഹുല്‍ ഒളിച്ചോടിയത് അതുകൊണ്ട്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു മോദിയുടെ പരിഹാസം.

5. പി. ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് ആര്‍.എം.പി നേതാവിന് എതിരെ കേസ് എടുത്ത നടപടിയില്‍ കെ.കെ. രമയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ്. നിലവിലുള്ളത്, സത്യം പറഞ്ഞാല്‍ ജയിലിലിടുന്ന സാഹചര്യം. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ ഇപ്പോള്‍ രമയെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് കെ. മുരളീധരന്‍. പ്രതികരണം, കോഴിക്കോട് കളക്രേ്ടറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാദ്ധ്യമങ്ങളോട്

6. കേസിനെ നിയമപരമായി നേരിടും. സ്ഥാനാര്‍ത്ഥികളെ പോലും ചിലപ്പോള്‍ സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കും. അക്രമ രാഷ്ട്രീയത്തിന് എതിരായ പോരാട്ടം ആണ് തങ്ങള്‍ നടത്തുന്നത്. അക്രമത്തിന് എതിരെ അക്രമം കൊണ്ട് നേരിടുന്ന പ്രവണത ശരിയല്ല എന്നും മുരളീധരന്‍. വടകരയില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതം. വയനാട് രാഹുല്‍ഗാന്ധി മത്സരിക്കാന്‍ എത്തുമ്പോള്‍ അത് സമീപ ജില്ലയ്ക്ക് കൂടി ഗുണമുണ്ടാക്കും എന്നും കൂട്ടിച്ചേര്‍ക്കല്‍

7. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ദേശാഭിമാനി എഡിറ്റോറിയലിന് എതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വിശദീകരണവുമായി റസിഡന്റ് എഡിറ്റര്‍ പി.എം.മനോജ്. മുഖപ്രസംഗത്തില്‍ പപ്പു സ്‌ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതം എന്നും ജാഗ്രതക്കുറവ് കൊണ്ട് ഉണ്ടായ പിശക് തിരുത്തുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റ്

8. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടിലുള്ള ദേശാഭിമാനി മുഖപ്രസംഗത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് വി.ടി ബല്‍റാം അടക്കം നിരവധി നേതാക്കള്‍. എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ത്ഥി കൂടിയായ പി. രാജീവിന്റേത് ആയിരുന്നു മുഖപ്രസംഗം. എഡിറ്റോറിയലിന് എതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ ആണ് മാപ്പ് പറയാന്‍ ഇടതു നേതാക്കള്‍ തയ്യാറായത്

9. രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് പരാമര്‍ശിച്ചതില്‍ കൈപ്പിഴവ് ഉണ്ടായി എന്ന് മന്ത്രി തോമസ് ഐസക്. പപ്പു എന്ന് വിളിക്കുന്നത് സി.പി.എം നിലപാട് അല്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിനെ ബാധിക്കില്ല. രാഹുലിന്റെ വരവോടെ യു.ഡി.എഫ്- ബി.ജെ.പി വോട്ടു കച്ചവടം പ്രയാസകരം ആവും എന്നും തോമസ് ഐസക്. എന്നാല്‍ പപ്പു വിളിയില്‍ നിന്ന് പുറത്തു വന്ന രാഹുല്‍ ഗാന്ധി തിരികെ പപ്പു ആവാതിരിക്കാന്‍ ആണ് സി.പി.എം മുഖപത്രത്തിന്റെ മുഖപ്രസംഗം എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ആഗോള കുത്തകകളുടെ തീരുമാന പ്രകാരം ആണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആയത് എന്നും ബിനോയ് വിശ്വം

10. പി.എസ്.എല്‍.വി സി-45 വിക്ഷേപിച്ചു. എമിസാറ്റ് ഉള്‍പ്പെടെ വിക്ഷേപിച്ചത് 29 ഉപഗ്രഹങ്ങള്‍. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റര്‍ കിലോമീറ്റര്‍ അകലെ ആണ് എത്തിക്കുക. ശത്രുരാജ്യങ്ങളുടെ റഡാര്‍ നീക്കം കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്. ഇതിനുശേഷം അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, ലിത്വാന, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളെ യാണ് എമിസാറ്റിന് പുറമെ പി.എസ്.എല്‍.വി 45 ഭ്രമണപഥത്തില്‍ എത്തിക്കുക. ഒറ്റവിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപദ്രഹങ്ങളെ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പി.എസ്.എല്‍.വി 45 വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ ഏറ്റെടുത്തത്. ആദ്യമായി പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണാനുള്ള അവസരവും ശ്രീഹരികോട്ടയില്‍ ഒരുക്കി ഇരുന്നു