cor

 ഫെബ്രുവരിയിൽ വളർച്ച 2.1% മാത്രം

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ഫെബ്രുവരിയിൽ 2.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2018 ഫെബ്രുവരിയിൽ വളർച്ച 5.4 ശതമാനമായിരുന്നു. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉത്‌പാദന വളർച്ചയിൽ (ഐ.ഐ.പി) 41 ശതമാനവും സംഭാവന ചെയ്യുന്നത് എട്ട് സുപ്രധാന വിഭാഗങ്ങൾ ഉൾപ്പെടുന്ന മുഖ്യ വ്യവസായ മേഖലയാണ്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണവ.

ക്രൂഡോയിൽ ഉത്‌പാദനം 6.1 ശതമാനവും റിഫൈനറി ഉത്‌പന്നങ്ങളുടെ ഉത്‌പാദനം 0.8 ശതമാനവും ഇടിഞ്ഞതാണ് ഫെബ്രുവരിയിൽ തിരിച്ചടിയായത്. 2018 ഫെബ്രുവരിയെ അപേക്ഷിച്ച് വളം 5.2 ശതമാനത്തിൽ നിന്ന് 2.5 ശതമാനത്തിലേക്കും സ്‌റ്രീൽ അഞ്ച് ശതമാനത്തിൽ നിന്ന് 4.9 ശതമാനത്തിലേക്കും സിമന്റ് 23 ശതമാനത്തിൽ നിന്ന് എട്ട് ശതമാനത്തിലേക്കും വൈദ്യുതി 4.6 ശതമാനത്തിൽ നിന്ന് 0.7 ശതമാനത്തിലേക്കും ഉത്‌പാദന ഇടിവ് രേഖപ്പെടുത്തി. അതേസമയം, കൽക്കരി ഉത്‌പാദനം 7.3 ശതമാനവും പ്രകൃതിവാതക ഉത്‌പാദനം 3.8 ശതമാനവും ഉയർന്നു.

2018-19 ഏപ്രിൽ-ഫെബ്രുവരിയിൽ മുഖ്യവ്യവസായ മേഖലയുടെ വളർച്ച 4.3 ശതമാനമാണ്. മുൻവർഷത്തെ സമാന കാലയളവിലും വളർച്ച ഇതു തന്നെ ആയിരുന്നുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.