submarine

ന്യൂഡൽഹി: പാക് നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തർവാഹിനികളിൽ നാലെണ്ണവും തകരാറിലായതോടെ പാകിസ്ഥാൻ ചൈനയുടെ തേടിയെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. അതേസമയം, പാകിസ്ഥാന്റെ അഞ്ചാമത്തെ അന്തർവാഹിനിയും ഭാഗികമായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്ന് പേരുവെളിപ്പെടുത്താത്ത ഔദ്യോഗിക വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

നിലവിൽ പാകിസ്ഥാന്റെ നാവികസേന അത്ര ശക്തമല്ലാത്തതിനാൽ പുൽവാമ ആക്രമണത്തിനുശേഷം സമുദ്രത്തിൽ പാക് സൈനിക ബലം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ സഹായം തേടിയതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറഞ്ഞത്. ഫ്രഞ്ച് നിർമിത അഗോസ്റ്റ 90ബി എന്ന അന്തർവാഹിനികളാണ് പാകിസ്ഥാൻ ഇപ്പോൾ ഉപയോഗിക്കുന്നത്.

ഭീകരാക്രമണത്തെ തുടർന്ന് ഫെബ്രുവരി 14-ന് കശ്മീരിൽ 40സി.ആർ.പി.എഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഫെബ്രുവരി 26ന് വ്യോമാക്രമണത്തിലൂടെയാണ് ഇന്ത്യ മറുപടി നൽകിയത്. തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ പാകിസ്ഥാന്റെ അന്തർവാഹിനികൾ കാണപ്പെട്ടിരുന്നു. എന്നാൽ,​ പാകിസ്ഥാൻ നാവിക സേനയെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും എന്തു സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.