suresh-gopi-narendar-modi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരിൽ നടനും എം.പിയുമായ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അടിയന്തര യോഗങ്ങൾക്കായി അദ്ദേഹത്തെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഗുരുവായൂരിലുള്ള സുരേഷ് ഗോപി വൈകുന്നേരത്തോടെ ഡൽഹിക്ക് തിരിക്കും. ഇന്ന് വൈകുന്നേരത്തോടെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും വിവരമുണ്ട്. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കതിരെ മത്സരിക്കാൻ എത്തിയതോടെയാണ് തൃശൂർ സീറ്റ് ബി.ജെ.പി ഏറ്റെടുത്തത്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ നല്ലൊരു സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് പാർട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാൽ അത് നേട്ടമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽ നിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവർത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, തൃശൂരിൽ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.