hal

ന്യൂഡൽഹി: ഇന്ത്യൻ വിമാനനിർമ്മാണ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ)​ ചിറകിൽ ഒരു പൊൻതൂവൽകൂടി. 2018-19 സാമ്പത്തിക വർഷത്തിൽ റെക്കാഡ് വരുമാനം നേടിയാണ് എച്ച്.എ.എൽ പൊൻതൂവൽ ചാർത്തിയത്. സാമ്പത്തിക വർഷത്തിൽ 19,400 കോടി രൂപയിലെത്തിയതോടെ കമ്പനിയുടെ മൊത്തം വരുമാനം ആറ് ശതമാനം ഉയർന്നു. എച്ച്.എ.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാമ്പത്തിക വർഷം ഇത്രയും വരുമാനത്തിൽ എത്തുന്നത്.

2017-18 സാമ്പത്തിക വർഷത്തിൽ 18,624 കോടി രൂപയായിരുന്നു വിറ്റുവരവ്. 2018-19 സാമ്പത്തിക വർഷത്തിൽ 41 പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും 98 എൻജിനുകളുമാണ് എച്ച്.എ.എൽ നിർമ്മിച്ചത്. ഇക്കാലയളവിൽ എച്ച്.എ.എൽ 213 വിമാനങ്ങളുടെയും 540 എൻജിനുകളുടെയും അറ്റകുറ്റപണികളും പൂർത്തിയാക്കി. അതേസമയം,​ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് എച്ച്.എ.എൽ ഈ ചരിത്ര നേട്ടം കൈവരിച്ചത്.

എസ്യു 30 എം.കെ.ഐ, എൽ.സി.ഐ തേജസ്, ഡോർണിയർ ഡി.ഒ 228, എ.എൽ.എച്ച് ധ്രുവ്, ചീറ്റാൾ ഹെലികോപ്റ്റർ എന്നിവ നിർമ്മിക്കുന്നതും അറ്റകുറ്റപണികൾ നടത്തുന്നതും എച്ച്.എ.എൽ ആണ്. അതിനിടെ റാഫേൽ വിമാന കരാറിൽ എച്ച്.എ.എല്ലിന് പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.