suresh-gopi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരിൽ നടനും എം.പിയുമായ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേതാണ് പ്രഖ്യാപനം. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കതിരെ മത്സരിക്കാൻ എത്തിയതോടെയാണ് തൃശൂർ സീറ്റ് ബി.ജെ.പി ഏറ്റെടുത്തത്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ നല്ലൊരു സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് പാർട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാൽ അത് നേട്ടമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽ നിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവർത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്ന് വിലയിരുത്തിയിരുന്നു. അതേസമയം, തൃശൂരിൽ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.