-vijayaraghavan-

തിരുവനന്തപുരം: ആലത്തൂർ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശനം നടത്തിയ എൽ.ഡ‌ി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന വനിതാ കമ്മിഷൻ. ലോ ഓഫീസറോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് കിട്ടിയാലുടൻ നടപടിയിലേക്ക് കടക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ എം.സി ജോസഫൈൻ പറഞ്ഞു. സംഭവത്തിൽ പക്ഷപാതപരമായ രീതിയിൽ പെരുമാറില്ലെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.

അതേസമയം,​ രാഹുൽ ഗാന്ധിക്കെതിരെ സി.പി.എം മുഖപത്രത്തിന്റെ 'പപ്പു സ്ട്രൈക്ക് " സൃഷ്ടിച്ച പൊല്ലാപ്പിന് പിന്നാലെ, എ. വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശം കൂടിയായപ്പോൾ സി.പി.എമ്മും ഇടതുമുന്നണിയും വെട്ടിലായിരിക്കുകയാണ്.

പൊന്നാനിയിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രമ്യ ഹരിദാസിനെതിരെ പേരെടുത്ത് പറയാതെയുള്ള പരാമർശം. രമ്യ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിക്കാൻ പോയതിനെ പരിഹസിച്ചായിരുന്നു വിജയരാഘവന്റെ പ്രസംഗം. അശ്ലീലച്ചുവയുള്ള ആക്ഷേപമെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇന്നലെ കൂട്ടത്തോടെയെത്തി. വിജയരാഘവനെതിരെ നിയമ നടപടിക്ക് രമ്യയും നീങ്ങി. വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവും യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. നവോത്ഥാന മതിൽ കെട്ടിയവരാണ് ദളിത് സ്ത്രീയെ അധിക്ഷേപിച്ചതെന്നാണ് ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വിമർശനം.

സ്ഥാനാർത്ഥികളെ വളരെ നേരത്തേ നിശ്ചയിക്കുകയും പ്രചാരണത്തിൽ ഏറെ മുന്നേറുകയും ചെയ്തപ്പോഴാണ് ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ മുന്നണിയെ പ്രതിരോധത്തിലാക്കിയത്. പ്രചാരണത്തിന്റെ മൂർദ്ധന്യത്തിലേക്ക് കടക്കേണ്ട സമയത്താണ് വിവാദങ്ങളെന്നത് ഘടകകക്ഷികളിലും സി.പി.എമ്മിനകത്തും അസ്വസ്ഥത ഉയർത്തുകയാണ്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസ് ക്യാമ്പുകൾ വർദ്ധിത വീര്യത്തിലാണ്. അതേസമയം, ഇടതു മുന്നണി വിവാദങ്ങളിലൂടെ സ്വയം കുഴിയിൽ വീണ അവസ്ഥയിലും.

ബി.ജെ.പിയുടെ വർഗീയതയും കോൺഗ്രസിന്റെ വിശ്വാസ്യതയില്ലായ്മയും ഉയർത്തിക്കാട്ടിയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. അതിനിടയിലാണ് അനാവശ്യ വിവാദങ്ങൾ.

രാഷ്ട്രീയ വിമർശനം മാത്രമാണ് നടത്തിയതെന്നും സ്ഥാനാർത്ഥിക്ക് വേദന തോന്നിയെങ്കിൽ താനും വിഷമിക്കുന്നെന്നും ഇന്നലെ വിജയരാഘവൻ പ്രതികരിച്ചിരുന്നു. ലീഗ് നേതൃത്വത്തെ കണ്ട് അനുഗ്രഹം തേടിയവരും ലീഗ് നേതൃത്വവും തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു. അതേസമയം, തീർത്തും വൈകാരികമായാണ് വിജയരാഘവന്റെ വിവാദ പ്രസംഗത്തോട് രമ്യ ഹരിദാസ് പ്രതികരിച്ചത്. തനിക്കും അച്ഛനും അമ്മയുമുണ്ടെന്നും അവരും ഇത് കേൾക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു.