നാഗ്പുർ: കാമുകനോടൊപ്പം ഒളിച്ചോടിയ ഭാര്യയോട് പകരം വീട്ടാൻ ഭർത്താവ് ചെയ്തത് കൊടും ക്രൂരത. പകരംവീട്ടാനായി കുഞ്ഞു പെൺമക്കളെ തൂക്കിക്കൊന്ന് ചിത്രമെടുത്ത് ഭാര്യയ്ക്കു വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷം കോളജ് അദ്ധ്യാപകനായ ഭർത്താവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത ബല്ലാർപൂരിലാണു സംഭവം.
ഐ.ടി.ഐ അദ്ധ്യാപകമായ റിഷികാന്ത് സി. കുഡുപ്പള്ളിയാണ് പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇതു സംബന്ധിച്ച് റിഷികാന്തിന്റെ സഹോദരന് പൊലീസിൽ പരാതി നൽകി. റിഷികാന്തിന്റെ ഭാര്യ പ്രഗതിക്ക് പ്രദേശത്തെ ഒരു വാഹന ഡ്രൈവറുമായി അടുപ്പമുണ്ടായിരുന്നു.
കുറച്ചുദിവസം മുമ്പ് പ്രഗതി ഇയാൾക്കൊപ്പം ഒളിച്ചോടി. ആറു വയസ്, ഒന്നര വയസ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു പ്രഗതി ഒളിച്ചോടിയത്. ഇതിൽ മനംനൊന്താണ് റിഷികാന്ത് ഈ കടുംകൈ ചെയ്തതെന്നു പരാതിയിൽ പറയുന്നു.