bsnl-layoff

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ടെലകോം കമ്പനിയായ ബി.എസ്.എൻ.എൽ തങ്ങളുടെ 54,000 ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച തീരുമാനത്തിന് കമ്പനി തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളൂവെന്നും ഇക്കണോമിക്‌സ് ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാരുമായി കഴിഞ്ഞ മാർച്ചിൽ നടത്തിയ യോഗത്തിൽ സുപ്രധാനമായ 10 തീരുമാനങ്ങളാണ് അംഗീകരിച്ചത്. ഇതിൽ ഏറ്റവും സുപ്രധാനമായതാണ് ജീവനക്കാരെ ഒഴിവാക്കാനുള്ളതെന്നും റിപ്പോർട്ടിൽ തുടരുന്നു.

അതേസമയം,വൻ പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ തീരുമാനം രഹസ്യമാക്കി വയ്‌ക്കാനാണ് കേന്ദ്രസർക്കാർ ബി.എസ്.എൻ.എല്ലിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന് പുറമെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 58ലേക്ക് മാറ്റാനും ബി.എസ്.എൻ.എൽ തീരുമാനിച്ചു. 50 വയസിന് മുകളിലുള്ള എല്ലാ ജീവനക്കാർക്കും നിർബന്ധിത വിരമിക്കൽ നൽകാനും 4ജി സ്‌പെക്‌ട്രം ഏറ്റെടുക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 1,74,312 ജീവനക്കാരുള്ള ബി.എസ്.എൻ.എല്ലിൽ നിന്നും ഏതാണ്ട് 31 ശതമാനം ജീവനക്കാർക്കും പുറത്ത് പോകേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബി.എസ്.എൻ.എല്ലിന് ജീവനക്കാരെ കുറയ്‌ക്കുന്നതിലൂടെ ആറ് വർഷത്തെ കാലയളവിൽ ശമ്പള ഇനത്തിൽ മാത്രം 13,895 കോടി ലാഭിക്കാനാകുമെന്നാണ് കണക്ക്.

ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതിനിടെ ബി.എസ്.എൻ.എല്ലിന് നൽകിയിരുന്ന പല കരാറുകളും കേന്ദ്രസർക്കാർ സ്വകാര്യ കമ്പനിയായ റിലയൻസ് ജിയോയ്‌ക്ക് നൽകുന്നുവെന്നും ആരോപണമുണ്ട്.