news

1. പ്രളയം മനുഷ്യ നിര്‍മ്മിതം എന്ന അമികസ്‌ക്യൂരി റിപ്പോര്‍ട്ടില്‍ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി കെ.എസ്.ഇ.ബി. അമികസ്‌ക്യൂരിക്ക് എല്ലാ തെളിവുകളും നല്‍കി എന്ന് ചെയര്‍മാന്‍ എന്‍.എസ്.പിള്ള. അമികസ്‌ക്യൂരി നിരീക്ഷണം ഏത് സാഹചര്യത്തില്‍ എന്ന് അറിയില്ല. മുന്നറിയിപ്പുകള്‍ നല്‍കിയതിന്റെ എല്ലാ രേഖകളും അമികസ്‌ക്യൂരിക്ക് കൈമാറിയിരുന്നു. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍

2. കേരളത്തെ നടുക്കിയ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാളിച്ച എന്ന് ആയിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഡാം തുറന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. ഡാമുകള്‍ തുറന്നതില്‍ പാളിച്ച സംഭവിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി. വേണ്ടത്ര മുന്നറിയിപ്പുകള്‍ ഇല്ലാതെ ആണോ ഡാം തുറന്നത് എന്ന് അന്വേഷിക്കണം

3. മഴയുടെ വരവ് കണക്കാക്കുന്നതിലും പാളിച്ച സംഭവിച്ചു. ഡാമുകളില്‍ ചെളിയടിഞ്ഞതും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴച പറ്റിയത് പരിശോധിക്കാന്‍ പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ ഉള്ളത്. അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത് ഹര്‍ജികളില്‍ കോടതിയെ സഹായിക്കാന്‍

4. മഹാപ്രളയത്തിന് കാരണം ഡാമുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടത് എന്ന അമികസ്‌ക്യൂരി റിപ്പോര്‍ട്ടിനെ ആയുധമാക്കി പ്രതിപക്ഷം. അമികസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞത്, പ്രളയ കാലത്ത് യു.ഡി.എഫ് സ്വീകരിച്ച നിലപാടുകളും ശരി എന്ന്. 480 പേരുടെ ജീവനെടുത്ത മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണ്. സര്‍ക്കാരിന്റെ കഴിവില്ലായ്മയും പിടിപ്പുകേടും ആണ് ഇത്രവലിയ ദുരന്തത്തിന് വഴിതെളിച്ചത് എന്ന് വ്യക്തമായെന്നും ചെന്നിത്തല

5. അമികസ്‌ക്യൂരി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം എന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. എം.എം.മണിക്ക് വൈദ്യുതി മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. ഇത്രയും ആയിട്ടും മണിക്ക് പശ്ചാതാപം തോന്നാത്തത് അത്ഭുതകരം എന്നും മുനീര്‍

6. അതേസമയം, ഡാം തുറന്ന വീഴ്ച സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് മന്ത്രി എം.എം.മണി. അമികസ്‌ക്യൂരി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. പ്രതികരിക്കാന്‍ ഇല്ലെന്നും മണി. അമികസ്‌ക്യൂരി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അതേകുറിച്ച് പ്രതികരിക്കാം എന്ന് ധനമന്ത്രി തോമസ് ഐസക്. റിപ്പോര്‍ട്ട് ആദ്യം വരട്ടെ അതിനു ശേഷം അഭിപ്രായം പറയാം എന്നും തോമസ് ഐസക്

7. പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിമര്‍ശനത്തിന് ഇടയാക്കിയത്, ഇന്നലെ കേസില്‍ വാദം പറയാന്‍ തയ്യാര്‍ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാര്‍ അല്ല എന്ന് അറിയിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വരും എന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ഹൈക്കോടതി വാദത്തോട് തീര്‍ത്തും ലജ്ജാകരം എന്നാണ് പ്രതികരിച്ചത്

8. സര്‍ക്കാര്‍ ശ്രമിക്കുന്നത്, ഫോറം ഷോപ്പിംഗിന് എന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. കേസ് ഇനി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാം എന്നും കോടതി. ഇന്നലെ വാദത്തിനിടെ സര്‍ക്കാര്‍ ഒറ്റത്തവണ നികുതി സ്വീകരിച്ചതിന് എതിരെ കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. വാദം തുടര്‍ന്നാല്‍ തിരിച്ചടി ആവും എന്ന പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാരിന്റെ താത്കാലിക പിന്മാറ്റം

9. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ട് സ്ഥാനാര്‍ത്ഥി ആയതോടെ പ്രചാരണ അടവ് മാറ്റാന്‍ ഒരുങ്ങി സി.പി.എം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ വയനാട്ടില്‍ എത്തിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ പ്രചാരണം നയിക്കാന്‍ വയനാട്ടില്‍ വരും. തീരുമാനം, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍.

10. രാഹുലിനെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടുക എന്ന സന്ദേശം കൂടിയാണ് ദേശീയ നേതാക്കളെ ഇറക്കി ഉള്ള പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവിനെ ഇടതുപക്ഷം ശക്തമായ എതിര്‍ക്കുമ്പോഴും വയനാട്ടില്‍ പ്രചാരണം നടത്തുന്നവരുടെ പട്ടികയില്‍ നിന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും വി.എസ് അച്യുതാനന്ദനെയും ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. പുതിയ നീക്കം, ഈ ആരോപണങ്ങള്‍ കൂടി ഒഴിവാക്കാന്‍.

11. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നടപടി, കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ കെ. സുരേന്ദ്രന്‍ പ്രതി ആണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ കേസുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പട്ടിക ആവും സുരേന്ദ്രന്‍ സമര്‍പ്പിക്കുക

12. കഴിഞ്ഞ മാസം 30ന് മുഖ്യ വരണാധികാരിക്ക് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ നല്‍കിയിരുന്നത് തനിക്ക് എതിരായ 20 കേസുകളെ പറ്റിയുള്ള വിശദീകരണം. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റേത് പ്രതികാര നടപടി എന്ന് ബി.ജെ.പി. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സുരേന്ദ്രന് എതിരെ നിരവധി കള്ളകേസുകള്‍ എടുത്തിരുന്നു എന്നും ആരോപണം