mm-mani-

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകൾ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വന്നത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി. പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. അണക്കെട്ടുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെ തുടർന്ന് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിനെയും മന്ത്രി എം.എം മണിയെയും പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!

ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും!

അമിക്കസ് ക്യൂറി അമേരിക്കൻ ഏജൻ്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ട്.

അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ വർഗ ബഹുജന സംഘടനകളും സാംസ്കാരിക നായകരും ഉടൻ രംഗത്തു വരും.

#അമിക്കസ് ക്യൂറി അറബിക്കടലിൽ.