election

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിഷയം വിലക്കയറ്റമായിരിക്കുമെന്ന് സ‌ർവ്വേ ഫലം. ശബരിമല യുവതി പ്രവേശനം തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായിരിക്കില്ലെന്നും സർവ്വേയിൽ പറയുന്നു. രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടെന്നും മാസങ്ങൾക്ക് മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണം പ്രതിപക്ഷത്തിന് സഹായകമാകുമെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ സർക്കാർ അധികാരത്തിലെത്തി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും സർവ്വേയിൽ പറയുന്നു. സർവ്വേയിൽ പങ്കെടുത്ത 58 ശതമാനം പേർ യു.പി.എ അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ബി.ജെ.പിയുടെ നേത‌ൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി അധികാരത്തിൽ തുടരുമെന്ന് 13 ശതമാനം മാത്രം പേരാണ് അഭിപ്രായപ്പെട്ടത്.

18 ശതമാനം പേർ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ തുടരണമെന്ന് വ്യക്തമാക്കിയത് 11 ശതമാനം മാത്രമാണ് . പ്രിയങ്ക ഗാന്ധി, മൻമോഹൻ സിംഗ്‌ എന്നിവർ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന് 8 ശതമാനം പേർ അഭിപ്രായപ്പെടുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയാകുമെന്ന് 8 ശതമാനം പേർ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഡിജിറ്റൽ ഇന്ത്യയും സ്വച്ഛ് ഭാരതും മോദിഭരണത്തിന്റെ നേട്ടങ്ങളാണെന്നും വിലക്കയറ്റവും ആൾക്കൂട്ട കൊലപാതകങ്ങളും വീഴ്ചകളാണെന്നും സർവേ വിലയിരുത്തുന്നു. നോട്ടുനിരോധനത്തിലും അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ സാധിക്കാത്തതിലും ഭരണത്തിന്റെ കോട്ടങ്ങളാണെന്നും വോട്ടർമാർ വിലയിരുത്തുന്നു.