news

1. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ മുന്‍പാകെ ആണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയ്ക്കും രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്



2. രണ്ട് സെറ്റ് പത്രികകളാണ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ രാഹുല്‍ഗാന്ധിയെ കാത്തു നിന്നിരുന്നു. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഡി.സി.സി നേതാക്കളുമായി യോഗം ചേരും. രാവിലെ എട്ടുമണിമുതല്‍ താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

3. കോണ്‍്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ രാഹുല്‍ അമേഠിയിലെ ജനങ്ങളെ അപമാനിച്ചിരിക്കുക ആണ്. അമേഠിയിലെ ജനങ്ങള്‍ ഇത് പൊറുക്കില്ല എന്നും സ്മൃതി. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ 15 വര്‍ഷമായി സ്ഥാനമാനങ്ങള്‍ ലഭിച്ചത് അമേഠിയുടെ പിന്തുണ കൊണ്ട്. ഇത് മറന്നാണ് അദ്ദേഹം മറ്റൊരിടത്ത് പോയത് എന്നും സ്മൃതിയുടെ പരിഹാസം

4. വയനാട്ടിലെ ജനങ്ങള്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കരുതലോടെ പരിഗണിക്കണം. രാഹുല്‍ അമേഠിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ എന്ന് വയനാട്ടിലെ ജനങ്ങള്‍ കാണണം. ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും അമേഠിയില്‍ നടന്നിട്ടില്ല. അമേഠിയില്‍ മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കിയതിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായോടും പ്രധാനമന്ത്രിയോടും നന്ദി ഉണ്ടെന്നും കൂട്ടിച്ചേര്‍ക്കല്‍

5. എം.കെ രാഘവന് എതിരായ അഴിമതി ആരോപണം ഗുരുതരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും എന്നും പ്രതികരണം. അതേസമയം, കോഴ ആരോപണത്തിന് പിന്നില്‍ സി.പി.എം എന്ന് എം.കെ. രാഘവന്‍. സംഭവത്തില്‍ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. ഒരു മാഫിയ സംഘമാണ് ഡല്‍ഹിയില്‍ നിന്ന് മാദ്ധ്യമ പ്രവര്‍ത്തകരെ കൊണ്ടു വന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ ഉടന്‍ പുറത്തുവിടും എന്നും എം.കെ. രാഘവന്‍

6. ആരോപണത്തിന് എതിരെ കെ.പി.സി.സിയും രംഗത്ത്. രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുക ആണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഘവനെ അപകീര്‍ത്തി പെടുത്താനുളള സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എം.കെ. രാഘവനെതിരെ ഒരു ദേശീയ മാദ്ധ്യമമാണ് അഴിമതി വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്

7. തൃശൂര്‍ ചിയാരത്ത് വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി. കൊല്ലപ്പെട്ടത്, ബി.ടെക് വിദ്യാര്‍ത്ഥിനി നീതു. കൃത്യം നടത്തിയ വടക്കേക്കാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. കത്തിക്കൊണ്ട് കുത്തിയ ശേഷം കൊലപ്പെടുത്തിയത് ആണ് എന്ന് സംശയം. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചത് ആണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത് എന്ന് നാട്ടുകാര്‍. ഇന്ന് രാവിലെ ഏഴ് മണിക്ക് നീതുവിന്റെ വീട്ടില്‍ കയറി നിതീഷ് കൊലപ്പെടുത്തുക ആയിരുന്നു.

8. മൃതദേഹം കണ്ടെത്തിയത് പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നത് ആകാം എന്ന് സൂചന. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും. പെണ്‍കുട്ടി കഴിഞ്ഞിരുന്നത് മുത്തശിയോടും അമ്മാവനോടും ഒപ്പം. സമാനസംഭവം കഴിഞ്ഞ മാസം 13ന് തിരുവല്ലയിലും നടന്നിരുന്നു

9. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരുള്‍പ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണം എന്നാണ് ആവശ്യം.

10. എറണാകുളം സ്വദേശി പാപ്പച്ചന്‍ എന്നായാളാണ് ഹര്‍ജി നല്‍കിയത്. സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വില്‍പ്പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 3 പേര്‍ക്കെതിരെ കേസെടുക്കാന്‍ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്