ഓർമ്മയുടെ ലോകത്തേക്ക് യാത്രയായി 12 വർഷങ്ങൾ പിന്നിടുമ്പോഴും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ മായാത്ത ചിരിയുമായി എന്നും ശ്രീവിദ്യയുണ്ട്. നാല് പതിറ്റാണ്ടുകൾ നീണ്ട ശ്രീവിദ്യയുടെ സിനിമാ ജീവിതം എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ പലപ്പോഴും ജീവിതം അവരെ നോക്കി മന്ദഹസിച്ചു. ശ്രീവിദ്യയുമായി ഏറ്റവുമധികം ചേർത്തുവായിച്ച പേര് നടൻ കമലഹാസന്റേതായിരുന്നു. എന്നാൽ കമലഹാസനല്ല ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ആത്മാർത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ അത് സംവിധായകൻ ഭരതനോട് മാത്രമായിരുന്നെന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ.ഒരു സ്വകാര്യ ചാനലിലാണ് ശ്രീവിദ്യയും ഭരതനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്.
ജോൺപോളിന്റെ വാക്കുകൾ-
'ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങൾ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്‌ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവർഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.
ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങൾക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊർജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടുതന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീർന്നത്'.
2006 ഒക്‌ടോബർ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിരുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ ഒടുവിൽ അർബുദം എന്ന മഹാവ്യാധി കവർന്നെടുക്കുകയായിരുന്നു.