rahul-gandhi

കൽപറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാനുള്ള കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിൽ നാമനിർദേശ പത്രിക നൽകി റോഡ് ഷോ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'കേന്ദ്ര സർക്കാരും മോദിയും ആർ.എസ്.എസും ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തേയും ഭാഷയേയും കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. അതിനെതിരെ ഇന്ത്യ എന്നാൽ ഒന്നാണെന്ന സന്ദേശം പകരുകയാണ് തന്റെ ലക്ഷ്യമെന്നും' രാഹുൽ പറഞ്ഞു.

''സി.പി.എമ്മിലെ സഹോദരി സഹോദരൻമാർ ഇപ്പോൾ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന കാര്യം എനിക്കറിയാം. എന്നാൽ ഞാനൊരു കാര്യം പറയുന്നു. എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും ഞാൻ സംസാരിക്കില്ല. എന്റെ മുഖ്യ ശത്രു ബി.ജെ.പി മാത്രമാണ്. ഒരു സന്ദേശം നൽകുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യം'' - രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം,​ രാഹുൽ ഗാന്ധി അമേത്തിയെ ഉപേക്ഷിച്ചെന്ന് സ്‌മൃതി ഇറാനി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ പരാമർശത്തിന് ഞാൻ അവിടെയുമുണ്ട് ഇവിടെയുമുണ്ട് എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.