കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാമത്തെ മണ്ഡലമായ വയനാട്ടിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്‌ക്കിടെ വാഹനത്തിൽ നിന്ന് വീണ് മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് മാദ്ധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്.
റോഡ് ഷോയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ട്രക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകർന്ന് വനിതാ മാദ്ധ്യമപ്രവർത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.
ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവര്‍ ഇങ്ങോട്ടേക്കെത്തി ഇവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ പരിക്കേറ്റ ഇന്ത്യാ എഹെഡ് കേരളാ റിപ്പോർട്ടർ റിറ്റ്സൻ ഉമ്മനെ സ്ട്രക്ചറിൽ എടുത്താണ് ആംബുലൻസിൽ കയറ്റിയത്. ഇതിന് രാഹുൽ ഗാന്ധിയും സഹായിച്ചു. പ്രിയങ്കാ ഗാന്ധിയാണ് റിറ്റസന്റെ ഷൂസ് എടുത്ത് ആംബുലൻസിലെത്തിച്ചത്.