mohanlal

എവിടെയും ഇപ്പോൾ ലൂസിഫർ മയമാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം മലയാളസിനിമയിലെ ഇതുവരെയുള്ള പല റെക്കാഡുകളും തിരുത്തിക്കുറിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. തീപ്പൊരി ഡയലോഗുകളും മരണമാസ് സംഘട്ടനങ്ങളുമായി ലൂസിഫർ മുന്നേറുമ്പോൾ ഓർത്തിരിക്കേണ്ട ഒരാൾ കൂടിയുണ്ട്. ചിത്രത്തിന്റെ സ്‌റ്റണ്ട് മാസ്‌റ്റർ സിൽവയാണത്. കരിയറിൽ ഏറ്റവും കുറച്ച് ജോലി ചെയ്യേണ്ടി വന്ന ചിത്രമാണ് ലൂസിഫർ എന്ന് പറയുകയാണ് സിൽവ.

പൃഥിരാജ് എഴുതി വച്ചതിനനുസരിച്ച് ആളുകളെ കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു എന്റെ ജോലി. ഓരോ ഷോട്ടും ഏതെന്നു പൃഥിരാജിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. ലൂസിഫറിലെ സ്റ്റണ്ട് കോർഡിനേറ്റർ മാത്രമായിരുന്നു ഞാൻ . യഥാർത്ഥത്തിൽ പൃഥ്വിരാജാണ് ഈ ചിത്രത്തിലെ സ്‌റ്റണ്ട് മാസ്‌റ്റർ. പൃഥ്വി എല്ലാം എഴുതി വച്ചിട്ടുണ്ടായിരുന്നു. ലാൽ സാർ വരുന്നതും 'വാടാ' എന്നു പറയുന്നതും മുണ്ട് മടക്കി കുത്തുന്നതും അങ്ങനെ എല്ലാം. എന്റെ ജോലി എന്നതു ഇതൊക്കെ ചെയ്യിച്ചെടുക്കുക എന്നതു മാത്രമായിരുന്നു.

lucifer

'ലാൽ സാർ ഒരു വിസ്മയമാണ്. അദ്ദേഹത്തിനൊപ്പം നേരത്തെയും പല സിനിമകളിൽ ജോലി ചെയ്‌തിട്ടുണ്ട്. അഭിനയിക്കുമ്പോഴുള്ള ലാൽ സാറല്ല ആക്ഷൻ ചെയ്യുമ്പോഴുള്ള ലാൽ സാർ. ലൂസിഫറിലെ മറ്റു രംഗങ്ങളിൽ നിന്നു വ്യത്യസ്തമായാണ് ലാൽ സാർ അതിന്റെ ആക്ഷൻ രംഗങ്ങളിൽ എത്തുന്നത്. അത്തരം രംഗങ്ങളിൽ അദ്ദേഹം 13 വയസ്സുള്ള ഒരു കുട്ടിയാണ്. തല കുത്തി നിൽക്കാൻ പറഞ്ഞാൽ അതും അദ്ദേഹം ഉടനടി ചെയ്യും. ഒന്നും ഒരിക്കലും പറ്റില്ല എന്നദ്ദേഹം പറയില്ല. ആക്ഷനെന്നു പറഞ്ഞാൽ അദ്ദേഹത്തിന് ഭ്രാന്താണ്'

'ചിത്രത്തിൽ ഒരിടത്തും ഒരിക്കൽ പോലും കേബിൾ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങൾ ചെയ്തിട്ടില്ല. ചാടിയുള്ള കിക്കുകളും മറ്റും ലാൽ സാർ സ്വന്തമായി ചെയ്തതാണ്. കേബിൾ ആവശ്യമില്ലാത്ത ഫൈറ്റ് മതി എന്ന് പൃഥ്വിരാജും ആദ്യമേ പറഞ്ഞിരുന്നു. പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിന്നുള്ള ആക്ഷൻ രംഗം പൃഥ്വിരാജാണ് ഷൂട്ട് ചെയ്തത്. ഞാൻ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആയിരുന്നു. നിങ്ങൾ ആ രംഗത്തെക്കുറിച്ച് അദ്ഭുതപ്പെടുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല. കാരണം അതല്ല അതിനപ്പുറവും ലാൽ സാറിന് സാധിക്കും എന്ന് എനിക്കറിയാം.' സിൽവ പറയുന്നു.

ലൂസിഫർ പുറത്തിറങ്ങിയ ശേഷം ആന്റണി പെരുമ്പാവൂർ തന്നെ വിളിച്ച് അത്യധികം ആവേശത്തോടെ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചെന്നും,​ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര ഒരു വലിയ തുകയുടെ ചെക്ക് റിലീസിനു ശേഷം അയച്ചു തരികയായിരുന്നെന്നും സിൽ പറയുന്നു.