news

1. കേരളത്തെ നടുക്കിയ മഹാപ്രളയത്തിന് കാരണം ഡാം തുറന്നതിലെ വീഴ്ച എന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെ ഡാമുകള്‍ തുറന്നെന്ന വാദം വസ്തുതാ വിരുദ്ധം. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് റിപ്പോര്‍ട്ടുള്ളത്. ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റ്. റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കാലത്ത് ആയുധമാക്കാനാണ് കോടതി ശ്രമിക്കുന്നത് എന്നും മുഖ്യന്റെ വിമര്‍ശനം

2. പ്രളയം പ്രതിരോധിക്കുന്നതില്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകള്‍ തടഞ്ഞ് നിറുത്തി. കൃത്യമായ മുന്നറിയിപ്പുകള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും നല്‍കിയിരുന്നു. വിദഗ്ധരുടെ അഭിപ്രായം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. അമിക്കസ് ക്യൂറി കോടതി ഏര്‍പ്പെടുത്തിയ സഹായി മാത്രം. ഈ കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേത്. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം കോടതിയ്ക്കുണ്ട്. സര്‍ക്കാരിനോട് ഒരു ഘട്ടത്തിലും അമിക്കസ് ക്യൂരി അഭിപ്രായം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

3. എന്‍.കെ. പ്രേമചന്ദ്രന് എതിരായ പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ നീതി വേണം. എല്‍.ഡി.എഫിനോട് ചെയ്തത് യു.ഡി.എഫിനോട് ചെയ്യില്ലെന്ന് ആരുകണ്ടു എന്നും മുഖ്യമന്ത്രി. രാഹുല്‍ഗാന്ധിക്ക് സി.പി.എമ്മിന് എതിരെ പറയാന്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ തങ്ങള്‍ക്ക് പറയാനുണ്ട്. രാഹുല്‍ഗാന്ധിയുടേത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സമീപനം അല്ല. ഡല്‍ഹിയിലേയും മധ്യപ്രദേശിലേയും സീറ്റ് വിഭജനം അതിന് തെളിവ് എന്നും മുഖ്യമന്ത്രി

4. തൃശൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തി എന്ന് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുക ആയിരുന്നു. ഇന്ന് രാവിലെ ആണ് തൃശൂര്‍ ചിയാരത്ത് സ്വദേശി നീതുവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്

5. കൃത്യം നടത്തിയ വടക്കേക്കാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചത് ആണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നത് ആകാം എന്ന് സൂചന. അമ്മ നേരത്തെ മരിച്ചു പോയ പെണ്‍കുട്ടി മുത്തശ്ശിയോടും അമ്മാവനോടും ഒപ്പമാണ് താമസിച്ചിരുന്നത്

6. സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ അന്വേഷണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരുള്‍പ്പെടെ 27 പേരാണ് കേസില്‍ പ്രതികള്‍. എറണാകുളം സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതി നടപടി.

7. സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വില്‍പ്പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 3 പേര്‍ക്കെതിരെ കേസെടുക്കാന്‍ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്

8. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാദ്ധ്യമ പ്രവര്‍ത്തകന് കൈത്താങ്ങായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നാണ് മാദ്ധ്യമ പ്രവര്‍ത്തകന് പരിക്കേറ്റത്. വനിതാ മാദ്ധ്യമ പ്രവര്‍ത്തക അടക്കം അഞ്ചോളം പേരാണ് വാഹനത്തില്‍ നിന്ന് വീണത്.

9. അപകടത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകന്റെ അടുത്തേക്ക് എത്തിയ രാഹുല്‍ ഗാന്ധി വെള്ളം നല്‍കുകയും ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ സഹായിക്കുകയും ചെയ്തു. ഇന്ത്യ എഹഡ് കേരള റിപ്പോര്‍ട്ടര്‍ റിറ്റ്സന്‍ ഉമ്മനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റിറ്റ്സനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ശ്രമിക്കുമ്പോള്‍ റിപ്പോര്‍ട്ടറുടെ ഷൂവുമായി പ്രിയങ്ക ഗാന്ധി സമീപത്തേക്ക് എത്തുന്നതും ദൃശ്യങ്ങളിലുണ്ട്

10. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ആയ സയിദ് മെഡല്‍. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാര്‍, രാഷ്ട്ര തലവന്മാര്‍ തുടങ്ങിയവര്‍ക്ക് സമ്മാനിക്കുന്ന ബഹുമതി, യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിറുത്തി ആണ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ഇന്ത്യയുമായി ചരിത്രപരവും വിശാലവുമയ തന്ത്രപരമായ ബന്ധമാണ് ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞു

11. ബ്രക്സിറ്റ് നടപ്പാക്കുന്നതില്‍ പ്രതിസന്ധി തുടരുന്നു. വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാര്‍ എന്ന് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി തെരേസാ മേ ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകാനാണ് സാധ്യത