news

1. ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ ഗൂഡാലോചന എന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. രാഷ്ട്രീയ ജീവിതത്തില്‍ ഇതിലും വലിയ അപമാനം ഉണ്ടാകാനില്ല. സി.പി.എം വ്യക്തിഹത്യ നടത്തുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സി.പി.എം മാറി. ഒളിക്യാമറ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ശബ്ദത്തില്‍ മാറ്റും വരുത്തി

2. വരണാധിക്കാരിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ കോഴിക്കോട്ടെ സി.പി.എം നേതൃത്വം എന്നും പ്രതികരണം. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ വികാരധീനനായ രാഘവന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മറ്റ് മാര്‍ഗങ്ങളില്ലെന്നും ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പൊട്ടിക്കരഞ്ഞത്.

3. ദേശാഭിമാനിയിലെ എം.കെ രാഘവന് എതിരായ ആരോപണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ആയിരുന്നു വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. സകല മര്യാദകളും ലംഘിക്കുന്ന വ്യക്തിഹത്യയെ നേരിടുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്.

4. കേരളത്തെ നടുക്കിയ മഹാപ്രളയത്തിന് കാരണം ഡാം തുറന്നതിലെ വീഴ്ച എന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെ ഡാമുകള്‍ തുറന്നെന്ന വാദം വസ്തുതാ വിരുദ്ധം. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് റിപ്പോര്‍ട്ടുള്ളത്. ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റ്. റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കാലത്ത് ആയുധമാക്കാനാണ് കോടതി ശ്രമിക്കുന്നത് എന്നും മുഖ്യന്റെ വിമര്‍ശനം

5. പ്രളയം പ്രതിരോധിക്കുന്നതില്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകള്‍ തടഞ്ഞ് നിറുത്തി. കൃത്യമായ മുന്നറിയിപ്പുകള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും നല്‍കിയിരുന്നു. വിദഗ്ധരുടെ അഭിപ്രായം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. അമിക്കസ് ക്യൂറി കോടതി ഏര്‍പ്പെടുത്തിയ സഹായി മാത്രം. ഈ കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേത്. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം കോടതിയ്ക്കുണ്ട്. സര്‍ക്കാരിനോട് ഒരു ഘട്ടത്തിലും അമിക്കസ് ക്യൂരി അഭിപ്രായം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

6. എന്‍.കെ. പ്രേമചന്ദ്രന് എതിരായ പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ നീതി വേണം. എല്‍.ഡി.എഫിനോട് ചെയ്തത് യു.ഡി.എഫിനോട് ചെയ്യില്ലെന്ന് ആരുകണ്ടു എന്നും മുഖ്യമന്ത്രി. രാഹുല്‍ഗാന്ധിക്ക് സി.പി.എമ്മിന് എതിരെ പറയാന്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ തങ്ങള്‍ക്ക് പറയാനുണ്ട്. രാഹുല്‍ഗാന്ധിയുടേത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സമീപനം അല്ല. ഡല്‍ഹിയിലേയും മധ്യപ്രദേശിലേയും സീറ്റ് വിഭജനം അതിന് തെളിവ് എന്നും മുഖ്യമന്ത്രി

7. സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ അന്വേഷണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരുള്‍പ്പെടെ 27 പേരാണ് കേസില്‍ പ്രതികള്‍. എറണാകുളം സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതി നടപടി.

8. സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വില്‍പ്പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 3 പേര്‍ക്കെതിരെ കേസെടുക്കാന്‍ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്

9. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലേക്ക്. ഈ മാസം 12ന് കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് മികച്ച സ്വീകരണം. റോഡ് ഷോയില്‍ രാഹുലിനെയും പ്രിയങ്കയേയും അഭിവാദ്യം അര്‍പ്പിക്കാന്‍ നഗരത്തില്‍ അണിനിരന്നത് പതിനായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍

10. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി, ജോസ്.കെ.മാണി, അനൂപ് ജേക്കബ് തുടങ്ങി പ്രമുഖ നേതാക്കള്‍ എല്ലാം പങ്കെടുത്തു. വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പുറമെ, രാഹുലിന്റെ വരവ് ആഘോഷമാക്കാന്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയിരുന്നു

11. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം ലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ കല്‍പ്പറ്റ നഗരം ജനസാഗരമായി മാറിയ കാഴ്ച ആണ് കാണാന്‍ കഴിഞ്ഞത്. എസ്.പി.ജി, കേരള പൊലീസ്, തണ്ടര്‍ ബോള്‍ട്ട് എന്നിവര്‍ ചേര്‍ന്ന് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യാത്രാമധ്യേ പലേടത്തും സുരക്ഷാവലയം ഭേദിച്ച് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് അരികില്‍ എത്തിയത് ആവേശം വര്‍ധിപ്പിച്ചു.