ma-baby

തൃശൂർ: പാർട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിൽ ചില പോറലുകളും പോരായ്‌മകളും ഉണ്ടായെങ്കിലും അതൊന്നും ശാശ്വതമല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. പാർട്ടിനയങ്ങൾ മനസിലാവുന്ന ഭാഷയിൽ ജനങ്ങളിലെത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ് ക്ലബ്ബിൽ തിരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം കച്ചവടമായി. ഗാന്ധിജിയേക്കാളും ഇന്ദിരാഗാന്ധിയെയും സോണിയാ ഗാന്ധിയെയും ആദരിക്കുന്ന നിലയിലായി മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്ന യു.ഡി.എഫ്. അനായാസം മാറ്റിവയ്ക്കാവുന്ന ബോർഡാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും. രണ്ടു പാർട്ടികളുടെയും സാമ്പത്തികനയങ്ങൾ വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം പണക്കൊഴുപ്പിന്റെയും പേശീബലത്തിന്റെയും കേന്ദ്രമായി. രാഷ്ട്രീയമൂല്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും.

കേന്ദ്രത്തിൽ മതേതര സർക്കാരുണ്ടാവണമെങ്കിൽ ബി.ജെ.പിക്ക് ബദൽ വരണം. അതൊരിക്കലും കോൺഗ്രസ് ആവണമെന്നില്ല. രാഹുൽഗാന്ധിയുടെ നയങ്ങളെ കുറ്റം പറയുമ്പോഴും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാം. ഇടതുപക്ഷം രാഹുലിനെ വിമർശിക്കുന്നത് പക്വതയോടെയാണ്. രാജ്യത്തെ തീവ്രവർഗീയതയിൽ നിന്ന് രക്ഷിക്കേണ്ടത് ഇടതുപക്ഷത്തിന്റെ കൂടി ചുമതലയാണ്. രാഷ്ട്രീയമായ ഹ്രസ്വദൃഷ്ടിയാണ് കോൺഗ്രസിന്റെ ശാപം. വർഗീയതയില്ലാത്ത പാർട്ടികൾ കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ സി.പി.എമ്മിന് എതിർപ്പില്ലെന്നും എം.എ. ബേബി പറഞ്ഞു.