കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മുൻതൂക്കം നേടുമെന്ന് മനോരമ ന്യൂസ് - കാർവി അഭിപ്രായ സർവേ ഫലം. യു.ഡി.എഫിന് 13 സീറ്റുകളിൽ മുൻതൂക്കമെന്നും പരമാവധി 15 സീറ്റ് വരേയും ലഭിക്കുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു. എന്നാൽ എൽ.ഡി.എഫിന് മൂന്ന് സീറ്റുകളിൽ മാത്രമേ മുൻതൂക്കമുള്ളതെന്നും അഭിപ്രായ സർവെ വ്യക്തമാക്കുന്നു.
എൽ.ഡിഎ.ഫിന് പരമാവധി 4 സീറ്റ് വരേയും കിട്ടുമെന്ന് സർവേ കണക്കുകൂട്ടുന്നു. എൻ.ഡി.എ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം സർവെ ഫലം വ്യക്തമാക്കുന്നു. നാല് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണ്. സ്ഥാനാർത്ഥികൾ തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുക. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം നടക്കുക. ഈ മണ്ഡലങ്ങളിൽ ഫലം ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കുന്നു.
തൃശൂരിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടെങ്കിലും ശക്തമായ പോരാട്ടമാണ് നടക്കുക. ഏറ്റവും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുക വടകരയിലാണ് അഭിപ്രായ സർവെയിൽ പറയുന്നു. യു.ഡി.എഫ് 43 ശതമാനം വോട്ട് നേടുമെന്നും എൽഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്ന സർവേയിൽ എൻ.ഡി.എയ്ക്ക് ലഭിക്കുന്ന വോട്ട് വിഹിതം 13 ശതമാനം മാത്രമാണ്.