ന്യൂഡൽഹി: അമേരിക്ക പാകിസ്ഥാന് കൈമാറിയ എഫ് - 16 യുദ്ധവിമാനങ്ങൾ എല്ലാം ഇപ്പോഴും സുരക്ഷിതമായുണ്ടെന്ന് യു.എസ് മാഗസിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ഇന്ത്യൻ വ്യോമസേന. എഫ് - 16 വിമാനങ്ങളെ തകർക്കുന്നതിനിടെയാണ് അഭിനന്ദൻ വർദ്ധമാൻ പറത്തിയ ഇന്ത്യയുടെ മിഗ് വിമാനം തകർന്നതെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നും മാഗസിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വ്യോമസേന രംഗത്തെത്തിയത്.
അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ വെടിവച്ചിട്ടതിന് തെളിവുണ്ടെന്ന് ഇന്ത്യൻ വ്യോമസേന അധികൃതർ പറയുന്നു. റഡാറും ഇലക്ട്രോണിക് തെളിവുകളടക്കമുള്ള രേഖകൾ ഉണ്ടെന്നാണ് വ്യോമസേന അറിയിച്ചത്. രണ്ടു പാക് പൈലറ്റുമാർ എഫ് 16 വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതായും വ്യോമ സേന അറിയിച്ചു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പിലാണ് അമേരിക്ക എഫ് -16 വിമാനങ്ങൾ പാകിസ്ഥാന് നൽകിയിട്ടുള്ളത്. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് എഫ് -16 ഉപയോഗിച്ചുവെന്നുള്ള റിപ്പോർട്ടുകളെ തുടർന്ന് അമേരിക്ക കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ സൈനികത്താവളം ആക്രമിക്കാൻ എഫ് -16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചില്ലെന്നും പകരം ചൈനീസ് നിർമ്മിതമായ ജെഎഫ് -17 ആണ് തങ്ങൾ ഉപയോഗിച്ചതെന്നുമാണ് പാക് സൈനിക വക്താവ് മേജർ ആസിഫ് ഗഫൂറിന്റെ വാദം. അതേസമയം, ഇന്ത്യയുടെ പക്കലുള്ള, വിമാനത്തിന്റെ ഘടകഭാഗമടക്കമുള്ള തെളിവുകൾ സ്ഥിരീകരിക്കുന്നത് എഫ് -16 വിമാനങ്ങൾ ദൗത്യത്തിൽ ഉണ്ടായിരുന്നെന്നാണ്. പാകിസ്ഥാൻ എഫ്-16 ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്‌ക്കു നൽകിയിരുന്നു. ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ ) എഫ്- 16 വിമാനത്തിൽ ഉപയോഗിക്കുന്നതാണ്. ഇതിന്റെ അവശിഷ്‌ടങ്ങൾ ഇന്ത്യൻ മണ്ണിൽ കണ്ടെത്തിയത്.