തൃശൂർ: കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. നീതുവിന്റെ ഫോൺ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
നിതീഷും നീതുവും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെൺകുട്ടിയുടെ മേൽ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കിൽ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓൺലൈൻ വഴി വാങ്ങിയ മൂർച്ചയുള്ള കത്തിയും ഒരു കുപ്പിയിൽ പെട്രോളും മറ്റൊരു കുപ്പിയിൽ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.
തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലർച്ചെ നിതീഷ് എത്തിയപ്പോൾ നീതു വാതിൽ തുറന്നുകൊടുത്തു. ഇരുവരും തമ്മിൽ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. രാവിലെ 6.30ന് വീട്ടിൽ നിന്ന് പിറകുവശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടർന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്റൂമിലായിരുന്നു.
മുറിയിൽ കണ്ട നീതുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് നിതീഷ് കണ്ടെത്തുകയായിരുന്നു. ഇതോടെ നിതീഷിന്റെ ഭാവം മാറി. മുറിയിൽ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തുകയായിരുന്നു. തുടർന്ന് നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.