sting-operation-mk-raghav

കോഴിക്കോട്:കോഴിക്കോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരായ ഒളികാമറ വിവാദം പൊലീസ് അന്വേഷിക്കും. രാഘവന്റെ സാമ്പത്തിക ഇടപാടുകളും ഒളികാമറ വിവാദത്തിലെ പരാതികളും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ ആരോപണവുമാണ് പൊലീസ് അന്വേഷിക്കുന്നത്. രാഘവനെതിരെ ലഭിച്ച വിവിധ പരാതികൾ സംസ്ഥാന പൊലീസ് മേധാവ് കണ്ണൂർ റേഞ്ച് ഐ.ജിക്ക് കൈമാറി. രാഘവന്റെ പണമിടപാടുകൾ ഇതിനോടകം തന്നെ കോഴിക്കോട് എ.എസ്.പി അന്വേഷിക്കുന്നുണ്ട്. അതിനിടെ, രാഘവനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എം.കെ. രാഘവന്റെ പണമിടപാടുകളെ കുറിച്ചും തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തെക്കുറിച്ചും അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, എം.കെ രാഘവനെതിരെ ഉയർന്ന ഒളികാമറ വിവാദം സംബന്ധിച്ച പ്രചാരണം ശക്തമാക്കാൻ തന്നെയാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. എൽ.ഡി.എഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മറ്റി കൺവീനർ കൂടിയായ അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ പരാതി ഇതിന്റെ ഭാഗമാണ്. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവൻ തിരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് മുമ്പാകെ കാണിച്ചത്. എന്നാൽ കഴിഞ്ഞദിവസം സ്വാകര്യ ചാനൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ 20 കോടി രൂപ ചെലവായെന്ന് അദ്ദേഹം പറഞ്ഞതിലൂടെ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ എം.കെ രാഘവനെതിരെ ഉണ്ടായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് അവഗണിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യു.ഡി.എഫ് തീരുമാനിച്ചിട്ടില്ല. എം.കെ രാഘവനെ മണ്ഡലത്തിലെ ജനങ്ങൾക്കറിയാമെന്നും വ്യാജ ആരോപണം ജനങ്ങൾ തള്ളിക്കളയുമെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു.