തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചു. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മർദ്ദനത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. സംഭവത്തിലെ യാഥാർത്ഥ്യം പുറത്തു വരുന്നത് ഇങ്ങനെയാണ്.
അമ്മയുടെയും കാമുകന്റെയും മൊഴിയിൽ വ്യത്യാസം
ആശുപത്രിയിൽ കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച് അമ്മയും കാമുകൻ അരുണും പറഞ്ഞതിലെ വൈരുദ്ധ്യത്തെ തുടർന്നാണ് സംഭവത്തിൽ യഥാർത്ഥ ഭീകരത പുറത്തുവന്നത്. അരുണിന്റെ പെരുമാറ്രത്തിൽ സംശയം തോന്നിയ പൊലീസ് എടുത്ത മുൻകരുതലുകളും പ്രതിക്ക് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെ യുവതിയും അരുൺ ആനന്ദും ചേർന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്.
കുട്ടി വീട്ടിനുള്ളിൽ വീണതാണെന്നാണു അമ്മ ഡോക്ടറോടു പറഞ്ഞത്. അതേ സമയം കളിക്കുന്നതിനിടെ അപകടമുണ്ടായെന്ന് അരുണും പറഞ്ഞു. ഇതേ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ കയറാൻ അരുൺ ആദ്യം മടിച്ചിരുന്നു.
അരുണിന്റെ കാർ കോലഞ്ചേരിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇയാൾ പൊലീസുമായി വാക്കുതർക്കത്തിലും ഏർപ്പെട്ടിരുന്നു. ഇതോടെ അരുണിനെ നിരീക്ഷിക്കാൻ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസുകാരെ മഫ്തിയിൽ ഏർപ്പെടുത്തിയിരുന്നു. അരുണിന്റെ എ.ടി.എം. കാർഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നു. കാർ പൊലീസ് വിട്ടുകൊടുക്കാത്തിനാൽ രക്ഷപ്പെടാനുളള മാർഗങ്ങൾ അടയുകയായിരുന്നു. കാർ കൈവശമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വീട്ടിലെത്തി ഇയാൾ തെളിവ് നശിപ്പിച്ച് കടന്നുകളയാനും വഴിവയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചു
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കുട്ടിയുടെ അമ്മയും പ്രതി അരുണും തൊടുപുഴ വെങ്ങല്ലൂർ കവലയിൽ ഭക്ഷണം കഴിക്കാൻ പോയി. രാത്രി രണ്ടരയോടെ തിരിച്ചെത്തിയത്. കട്ടിലിൽ കിടന്നപ്പോഴാണ് അരുണിന് ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചെന്ന് മനസ്സിലായത്.
അനുജനെ കക്കൂസിൽ കൊണ്ടുപോയി മൂത്രമൊഴിപ്പിക്കാത്തതിന് ഏഴുവയസ്സുകാരനെ ശകാരിച്ചു. ഉറക്കത്തിലായിരുന്ന കുട്ടി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാത്തതിന്റെ ദേഷ്യത്തിൽ പല തവണ ചവിട്ടി എഴുന്നേറ്രുവരാൻ ആവശ്യപ്പെട്ടപ്പോൾ എഴുന്നേറ്റുനിന്ന കുട്ടിയെ കട്ടിലിലേക്ക് എടുത്തെറിഞ്ഞു മർദ്ദിക്കുകയായിരുന്നു. പിന്നെ കൈയിൽ തൂക്കിയെറിഞ്ഞു
മുറിയുടെ കോണിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭിത്തിയിലെ അലമാരയ്ക്കിടയിലേക്ക് തലയടിച്ചാണ് കുട്ടി വീണത്. എന്നിട്ടും കലിയടങ്ങാതെ ഇയാൾ അലമാരയ്ക്കും ഭിത്തിക്കും ഇടയിലിട്ടും കുട്ടിയെ പലവട്ടം ചവിട്ടിയതായി അമ്മ പോലീസിനോട് പറഞ്ഞു. തലയിലെ മുറിവിലൂടെ ചോരവാർന്നതിനാൽ കുട്ടി ബോധരഹിതനാവുകായിരുന്നു. ഇതുകണ്ട് കരഞ്ഞ ഇളയകുട്ടിയെയും അരുൺ മർദ്ദിച്ചിരുന്നു.
പപ്പിയെ അച്ച അടിച്ചു, പിന്നെ എഴുന്നേറ്റില്ല
തന്റെ ചേട്ടനെ അരുൺ മർദ്ദിച്ചെന്ന കാര്യം നാലുവയസ്സുകാരനായ ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്രി അംഗങ്ങളോട് പറഞ്ഞു. നേരിയ പരിക്കേറ്റ് ചെറിയകുട്ടിയും ആശുപത്രിയിലായിരുന്നു. ചേട്ടനെ പപ്പിയെന്നും അരുണിനെ അച്ചയെന്നുമാണ് കുട്ടി വിളിക്കാറ്. പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചെന്നാണ് ചെറിയ കുട്ടി പറഞ്ഞത്. കാലിൽ പിടിച്ച് വലിച്ചു. തറയിൽവീണ പപ്പി എണീറ്റില്ല. തറയിൽ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ചയും അമ്മയുംകൂടെ പപ്പിയെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയെന്നും ചെറിയ കുട്ടി പറഞ്ഞു.