തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്താമത്തെ ദിവസമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചിട്ടും ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ ഇത്രയും ദിവസം നിലനിറുത്തിയത്.
ജീവിതം അരുണിനൊപ്പം
ബി.ടെക് ബിരുദധാരിയായ യുവതിയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് മരിച്ചത്. ആറുമാസത്തിനു ശേഷം താനുമായി അടുപ്പത്തിലായ ഭർത്താവിന്റെ ബന്ധുവായ അരുണിനൊപ്പം മക്കളെയും കൂട്ടി യുവതി ഒളിച്ചോടുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും അരുണിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് അറിയിച്ചു.
അരുൺ നേരത്തേ വിവാഹിതനായിരുന്നു. ഇതിൽ 10വയസുള്ള കുട്ടിയുണ്ട്. പിന്നീട് വിവാഹ മോചനം നേടുകയായിരുന്നു. കുറച്ചു നാൾ തിരുവനന്തപുരത്ത് താമസിച്ച ഇവർ തൊടുപുഴയിലെത്തി ദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാണ് വാടക വീടെടുത്തത്.
മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവർക്ക് ധൈര്യം വരൂ എന്ന് പറഞ്ഞാണ് അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയമകൻ കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ട അരുൺ മൂത്തമകനെ വിളിച്ചുണർത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു.
തടയാൻ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുൺ. പേടിയോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്.’’ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരോട് യുവതി പറഞ്ഞു.
ബിരുദദാരിയിൽ നിന്ന് മൂർഖൻ അരുണിലേക്ക്..
ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ പിടിയിലായ മൂർഖൻ അരുണെന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് തലസ്ഥാനത്ത് കൊലപാതകമുൾപ്പെടെ ഏഴുകേസുകളിൽ പ്രതിയാണ്. സിവിൽ എൻജിനീയറിംഗ് ബിരുദധാരിയായ ഇയാൾ തലസ്ഥാനത്ത് നാലു പൊലീസ് സ്റ്റേഷനുകളിലായി 7 കേസുകളിൽ പ്രതിയാണ്. ഒട്ടേറെ ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്.
സുഹൃത്ത് വിജയരാഘവനെ 2008ൽ ജഗതിയിൽ ബീയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ് . 2007ൽ നന്തൻകോടുള്ള ഫ്ലാറ്റ് ആക്രമിച്ച് താമസക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ റിമാൻഡിൽ കഴിഞ്ഞു. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയതാണ് അരുൺ.
ഫാഷൻ ഡിസൈനറായ യുവതിയെ ഇയാൾ വിവാഹം ചെയ്തെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞു. പിതാവ് സർവ്വീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചെങ്കിലും അരുൺ അത് വേണ്ടെന്ന് വച്ചു. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു താൽപ്പര്യം. ഈ ചങ്ങാത്തമാണ് അരുണിനെ നഗരത്തിലെ മിക്ക ക്രിമിനൽ സംഘങ്ങളുമായും അടുപ്പിച്ചത്.
ലഹരി പിടിച്ചാൽ മുൻപിൻ നോക്കാതെ മൃഗീയമായി പെരുമാറുന്ന പ്രകൃതക്കാരനാണ് അരുണെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളോടും കുട്ടികളോടും മനുഷ്യത്വമില്ലാത്ത പെരുമാറ്റം. വാഹനത്തിൽ മദ്യവും ലഹരിയും ആയുധവും കരുതിയുള്ള യാത്രകൾ. ഒരിക്കൽ പിടിയിലായി പുറത്തിറങ്ങിയാൽ ഒതുങ്ങി ജീവിക്കുന്ന പ്രതീതി സൃഷ്ടിച്ച ശേഷം വീണ്ടും കുറ്റകൃത്യത്തിലേർപ്പെടുന്നതാണ് അരുണിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.