തിരുവനന്തപുരം: തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴുവയസുകാരന്റെ മരണം ഏൽപ്പിച്ച ഹൃദയത്തിൽ ഏൽപ്പിച്ച വേദന പങ്കുവച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. മിഴികൾ നിറഞ്ഞൊഴുകുമ്പോഴും വേദനയോടെ വിലപിക്കുവാനേ കഴിയുന്നുള്ളൂ എന്നു ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിൽ കുറിച്ചു. ഇനി ഒരു കുഞ്ഞുമിഴികളും എന്നെന്നേക്കുമായി അടയാതിരിക്കുവാൻ നമുക്ക് ഉണർന്നിരിക്കാം എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഒരുപക്ഷെ നാളത്തെ ശാസ്ത്രജ്ഞനോ, ഡോക്ടറോ, എൻജിനീയറോ, ഈ നാടു തന്നെ നയിക്കുന്ന തരത്തിലേക്കു വളരേണ്ടവനാണ് ദാരുണമായി മരിച്ചതെന്ന് മുതുകാട് പറയുന്നു.
ഗോപിനാഥ് മുതുകാടിന്റെ കുറിപ്പ് വായിക്കാം;
തകരുന്ന ഹൃദയത്തോടെ..... കുഞ്ഞേ മാപ്പ്....
ഒടുവിൽ ആ ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.. ജീവിതത്തിലേക്കു പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ ഈ കുരുന്ന്.
ഒരു ജീവിതം ആയുസ്സറ്റ് മരണത്തിനു കീഴടങ്ങുമ്പോൾ തലകുനിച്ചു നിൽക്കുകയാണ് നമ്മുടെ സമൂഹം.
ജീവിതത്തിൽ ഏതൊക്കെയോ ഉന്നതിയിലേക്കു കുതിച്ചു കയറേണ്ട ഒരു നവമുകുളമാണ് കഴിഞ്ഞ പത്തുദിവസത്തോളമായി ജീവിതത്തിനു വേണ്ടി മല്ലടിച്ച് ഒടുവിൽ കൊഴിഞ്ഞു വീണത്.
ആ മരണ വാർത്ത മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുകയാണ്. അതൊരു വേദനയാണ്. ഒരിക്കലും ഉണങ്ങാത്ത, ഒടുങ്ങാത്ത തീവ്രമായ വേദന.
ഒരുപക്ഷെ നാളത്തെ ശാസ്ത്രജ്ഞനോ, ഡോക്ടറോ, എൻജിനീയറോ, അതുമല്ലെങ്കിൽ ഈ നാടു തന്നെ നയിക്കുന്ന തരത്തിലേക്കു വളരേണ്ടവനായിരുന്നിരിക്കണം. വിശാലമായ ആകാശം പോലെ പരന്നു കിടന്ന അവന്റെ ജീവിതത്തിന്റെ വാതിൽ കൊട്ടിയടയ്ക്കപ്പെട്ടു.
വളരുന്ന തലമുറയെന്നാൽ ഭാവിയുടെ വാഗ്ദാനങ്ങളെന്നാണു പൊതുവേ നാം കരുതിപ്പോരുന്നത്. മുതിർന്നവരുടെ തലമുറയിൽപ്പെട്ട ആളുകളേക്കാൾ എഴുന്നൂറു മടങ്ങു കാര്യശേഷി കൂടുതലായിട്ടുള്ളവരാണു പുതുതലമുറയിൽ ജനിക്കുന്ന ഓരോ കുട്ടിയും. അത്തരത്തിൽ അനവധി സാധ്യതകളുള്ള ഒരു കുട്ടിയുടെ ജീവനാണ് അതിദാരുണമായി ഇവിടെ അവസാനിച്ചത്.
സാക്ഷരതയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലാണ് ഇതു സംഭവിച്ചത് എന്നുള്ളതാണ് ഏറെ വേദനിപ്പിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള ശിശു ഹത്യകൾ, സ്ത്രീ ഹത്യകൾ ഒരുപാട് നടക്കുന്നതായി നാം കേട്ടിട്ടുണ്ട്. കുറേയൊക്കെ നാം അറിയാതെയും പോകുന്നു. ബാലാവകാശ കമ്മിഷന്‍ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കേരളം പോലുള്ള മെച്ചപ്പെട്ട സംസ്ഥാനത്ത്, നമ്മുടെ കൺമുമ്പിൽ ഇത്തരം ഒരു സംഭവം പൊറുക്കാനാവാത്ത ഒരപരാധം തന്നെയാണ്.
എന്തുകൊണ്ട് ഇത്തരത്തിലുള്ള ചിന്താരീതിയിലേക്കു യുവജനങ്ങൾ മാറുന്നു..?
സ്വബോധമില്ലാത്ത അവസ്ഥകളിൽ ചേക്കേറുന്നവരിലാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ഉടലെടുക്കുന്നതായി നാം കാണുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതത്തെ യാതൊരു വീക്ഷണവുമില്ലാതെ കൊണ്ടുപോകുന്ന ക്രമം തെറ്റിയ ഒരു യുവതലമുറ വളരെ വിരളമായെങ്കിലും നമ്മുടെ ഇടയിലുണ്ട്.
ഈയൊരു ദുസ്ഥിതിയിൽ നിന്നും മാറി നടക്കേണ്ട, ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനസംഖ്യയിൽ രണ്ടു ശതമാനം ആളുകൾ ഈ ദുസ്ഥിതി തുടരുന്നവരാണെങ്കിൽ പോലും നമ്മുടെ സമൂഹത്തിന്റെ ഭാവി ഇരുട്ടിലേക്കു വഴിമാറുമെന്നതിൽ യാതൊരു തർക്കവുമില്ല.
ഈയൊരു ദാരുണ സംഭവം സമൂഹത്തിനു മുന്നിലേക്കു ചില ചോദ്യങ്ങൾ ഉയർത്തുന്നു. ജീവിത രീതിയെക്കുറിച്ച്, മാനുഷികതയെക്കുറിച്ച്, കുട്ടികളോടുള്ള ഇടപെടലുകളെക്കുറിച്ച്, ശോഭനമായ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരാവശ്യകത അനിവാര്യമായിരിക്കുന്നു.
അല്ലയോ കുഞ്ഞേ ഞാനുൾപ്പെടുന്ന ഈ സമൂഹം നിന്നോടു മാപ്പു ചോദിക്കുന്നു. നിന്റെ കണ്ണിലെ പ്രതീക്ഷകളുടെ കിരണങ്ങൾ അസ്തമിച്ചിരിക്കുന്നു. മിഴികൾ നിറഞ്ഞൊഴുകുമ്പോഴും വേദനയോടെ വിലപിക്കുവാനേ കഴിയുന്നുള്ളൂ. മാപ്പ്. അറിവിന്റെ നാട്ടിൽ ഇനി ഒരു കുഞ്ഞുമിഴികളും എന്നെന്നേക്കുമായി അടയാതിരിക്കുവാൻ നമുക്ക് ഉണർന്നിരിക്കാം. കാരണം കുഞ്ഞുങ്ങൾ കളങ്കമറിയാത്തവരാണ്. പരിശുദ്ധരാണ്. അവരുടെ ജീവിതത്തിനു തണലായി നിന്നുവേണം നാം ഓരോരുത്തരും പ്രതിബദ്ധത കാട്ടേണ്ടത്.
ആദരാഞ്ജലികളോടെ...
ഗോപിനാഥ് മുതുകാട്
യുനിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ്