mvijin

കണ്ണൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. പി.ജയരാജന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ ഇടം പിടിക്കുന്ന മണ്ഡലം കൂടിയാണ് വടകര. ​ തിരഞ്ഞെടുപ്പുകാലത്ത് പതിവായ വ്യാജ പ്രചാരണങ്ങളിൽ നിന്നും വ്യാജ ചിത്രങ്ങളിൽ നിന്നും വടകര മണ്ഡലവും മുക്തമല്ല. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം. വിജിനെതിരെയാണ് ഏറ്റവും ഒടുവിൽ വ്യാജപ്രചാരണം ഉണ്ടായത്. അറബി വേഷത്തിൽ പി ജയരാജനൊപ്പം വോട്ട് ചോദിക്കുന്നുവെന്ന തരത്തിലാണ് വിജിന്റെ ചിത്രങ്ങൾ പ്രചരിച്ചത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജിൻ.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തലശ്ശേരി അയ്യലത്ത് സ്‌കൂൾ പരിസരത്തു നിന്ന് എടുത്ത ഫോട്ടോയാണിതെന്ന് വിജിൻ പറയുന്നു. പി.ജയരാജന്റെ ഇലക്ഷൻ മീറ്റിംഗിൽ പങ്കെടുക്കുന്ന ഞങ്ങളുടെ സഖാക്കളാണ് അതെന്നും വ്യാജന്മാരെ ഉണ്ടാക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയമല്ലെന്നും വിജിൻ ഫേസ്ബുക്കിൽ കുറിച്ചു.

വിജിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒരു പോസ്റ്റർ ഇറക്കുന്നു,
സാധാരണക്കാരായ മനുഷ്യന്മാരാണ് പോസ്റ്ററിൽ ഇടം പിടിച്ചത്, അവരുടെ ചോദ്യങ്ങൾ എന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്,
അസ്വാഭാവികത ഒന്നുമില്ല,

പക്ഷേ ദിവസം ഒന്നു കഴിഞ്ഞപ്പോ കഥയുടെ സത്യം പുറത്തു വരുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണത്രേ ഈ പാവപ്പെട്ട മനുഷ്യന്മാരുടെ ഫോട്ടോയെടുത്ത് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്,
മാത്രവുമല്ല ബിജെപി കോണ്ഗ്രസ് പോസ്റ്ററുകളിൽ ഒരേ ആൾക്കാർ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത് പോലും (ഒരേ നയങ്ങൾ ഉള്ള പാർട്ടികൾക്ക് വേറെ പോസ്റ്ററിൽ മാത്രം വേറെ വേറെ ആൾക്കാർ ഉണ്ടാകണം എന്ന നിർബന്ധ ബുദ്ധി ഒന്നും ഏതായാലും ഞങ്ങൾക്ക് ഇല്ല )

പറഞ്ഞു വന്നത് ഇതാണ്,
അങ്ങനെ നേർ വഴിയിൽ കാര്യങ്ങൾ ചെയ്ത് ഒരിക്കലും പരിചയമില്ലാത്തത് കൊണ്ടാണ് ഈ ഫോട്ടോയിൽ ഇരിക്കുന്ന സുഹൃത്ത് ഞാൻ ആണെന്നും ഇത് മൊത്തം വ്യാജമാണ് എന്നും വ്യാപകമായി കോണ്‍ഗ്രസുകാർ പ്രചരിപ്പിക്കുന്നത്,
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തലശ്ശേരി അയ്യലത് സ്‌കൂൾ പരിസരത്തു നിന്നും എടുത്ത ഫോട്ടോയാണിത്, ആവേശത്തോടെ ജയരാജൻ സഖാവിന്റെ ഇലക്ഷൻ മീറ്റിംഗിൽ പങ്കെടുക്കുന്ന ഞങ്ങളുടെ സഖാക്കളാണ് അത്, വ്യാജന്മാരല്ല,വ്യാജന്മാരെ ഉണ്ടാക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയവുമല്ല

നിങ്ങൾ കൊലയാളി എന്നു വിളിച്ചിട്ടും, മഹാസഖ്യം ഉണ്ടാക്കിയിട്ടും സഖാവ് ജയരാജന് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും വർധിച്ചു വരുന്ന ജന പിന്തുണ നിങ്ങളെ വിറളി പിടിപ്പിച്ചിട്ടുണ്ടാകും,
ജയരാജനെ വീട്ടമ്മ അടിച്ചിറക്കുന്നു എന്ന തരത്തിൽ പച്ചക്കള്ളങ്ങൾ നിങ്ങൾ പ്രചരിപ്പിക്കുന്നത് അത് കൊണ്ടാണ്,
അതിന്റെ തുടർച്ചയായി മാത്രമേ ഇതിനെ ഞങ്ങൾ കാണുന്നുള്ളൂ,

നിങ്ങളെന്ത് കള്ളം പറഞ്ഞാലും പ്രചരിപ്പിച്ചാലും വിധി എഴുതുന്നത് കേരളത്തിലെ ജനങ്ങളാണ്..
ആ വിധി ഇടതുപക്ഷത്തിന് അനുകൂലമാകും എന്നു ഞങ്ങൾക്ക് ഉറപ്പുമുണ്ട്
നിങ്ങള് A ,B ടീമുകൾ വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുക,
ഞങ്ങൾ രാഷ്ട്രീയം സംസാരിക്കട്ടെ
രാഷ്ട്രീയം മാത്രം സംസാരിക്കട്ടെ