തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് ജില്ലാകളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാമ് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ടി.വി അനുപമ വ്യക്തമാക്കി.
അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശ്ശൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി പറഞ്ഞത്. ശബരിമലയെ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങൾ ചർച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ശബരിമല തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ രാഷ്ട്രീയപാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.