ചെന്നൈ: കോൺഗ്രസ് പൊതുസമ്മേളനത്തിൽ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകർത്തിയതിൽ പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ചു. തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ് ആഴഗിരി പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വെെറലായതോടെയാണ് സംഭവം വിവാദമായത്.
മാദ്ധ്യമപ്രവർത്തകരുടെ കാമറ പിടിച്ചു വാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. കെ.എസ് അഴഗിരി വിരുതനഗർ ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. ഇതിന്റെ പ്രചരണാർത്ഥമാണ് പൊതുസമ്മേളനം വിളിച്ചുകൂട്ടിയത്. സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയിലേക്ക് പോകുന്നത് ഇങ്ങനെയാണോ എന്ന് ബി.ജെ.പി ചോദ്യവുമുന്നയിച്ചു. ഒപ്പം ബി. മാണിക്കം ടാഗോർ, ഡി.എം.കെയുടെ എം.എൽ.എ തങ്കം തേനരസ് എന്നിവരും പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തമിഴ്-ദേശീയ മാദ്ധ്യമ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.