തൃശൂർ: തനിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ചതിന് പിന്നിൽ രാഷ്ട്രീയ പ്രേരണ ഉണ്ടോ എന്ന് കളക്ടർ വ്യക്തമാക്കണമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി. കളക്ടർ തന്റെ ജോലി കൃത്യമായാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂർ കളക്ടർ അനുപമ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടോ എന്ന കാര്യം വ്യക്തമാക്കേണ്ടത് കളക്ടർ ടി.വി അനുപമയാണ്. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്‌തിരിക്കുന്നത്. അതു ചെയ്തില്ലെങ്കിൽ രാഷ്ട്രീയ ആരോപണം വന്നേക്കാം. വിഷയത്തിൽ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നൽകി അതു പരിശോധിക്കുന്നതുവരെ പറയാൻ പാടില്ല എന്നതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു.
എം.പി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് കളക്ടർ അനുപമയെന്ന് സുരേഷ് ഗോപി പറഞ്ഞു. ''അവരുടെ ആത്മാർഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കളക്ടർ എന്റെയോ എതിർത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ല. നീക്കത്തിനു പിന്നിൽ രാഷ്ട്രീയം ആണെങ്കിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമെങ്കിലും അവർ പറയുമല്ലോ? ഇല്ലെങ്കിൽ വേണ്ട'' – സുരേഷ് ഗോപി വ്യക്തമാക്കി
''ഞാൻ തൃശിവപേരൂരുകാരുടെ മുന്നിൽ കേരളത്തിന്റെ ഒരു പരിച്ഛേദത്തിനോടാണ് ശബരിമലയുടെ പശ്ചാത്തലത്തിൽ വോട്ടിനു വേണ്ടി അപേക്ഷിക്കുന്നത്. എന്റെ അയ്യൻ, എന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്റെ വികാരമാണെങ്കിൽ, ഈ കിരാതസർക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തിൽ മുഴുവൻ, അയ്യന്റെ ഭക്തർ അത് അലയടിപ്പിച്ചിരിക്കും."- എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. തന്റെ പ്രചാരണവേളകളിൽ ശബരിമല ചർച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
സംഭവത്തെ തുടർന്ന് സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കളക്ടർ ടി.വി അനുപമക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ രംഗത്തെത്തിയിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് നേരെ ശരണം വിളികളും അസഭ്യവർഷവും നടത്തുകയാണ് ഇക്കൂട്ടർ.